Thursday 13 September 2018

ട്രിയാനാ-- - - - ഓ--- ട്രിയാന..........



മറയാൻ മടിക്കുന്ന സൂര്യനെ കൂട്ടുപിടിച്ച്  നാലു കിലോമീറ്ററോളം നടന്നാണ് ഞങ്ങൾ പ്യൂന്തോ ദെ ഇസബെല്ല രണ്ട് എന്ന പേരു കൊത്തിയ കമാനപ്പാലത്തിലെത്തിയത്. നാട്ടുകാരുടെ ട്രിയാനപ്പാലം . സ്പെയിനിലെ സെവിയ്യ നഗരകേന്ദ്രത്തിൽ നിന്നുള്ള തെക്കോട്ടിറക്കമായിരുന്നു അത്. പിന്നെ പടിഞ്ഞാറു കിടക്കുന്ന  ട്രിയാനയിലേക്ക് ഒരു പുഴ കടക്കൽ. സെവിയ്യയിൽ നിന്ന് കൂടെ വന്ന പാത മടിച്ചു മടിച്ചാണ് പാലം കടക്കുന്നത്. കടന്ന് കഴിഞ്ഞാൽ അത് ട്രിയാനയുടെ സായാഹ്നത്തിരക്കിലുടെയങ്ങ് ഓടിപ്പോവുകയാണ്. പാലത്തിനിപ്പുറം സെവിയ്യ അതിന്റെ തിരക്കും ശബ്ദവും നിറഞ്ഞ റോഡുകളും ഉയർന്നു നിൽക്കുന്ന പള്ളിമണിഗോപുരങ്ങളും പഴയ നഗരത്തിന്റെ പുതിയ ജാരസന്തതികളായ നീളൻ കെട്ടിടങ്ങളുമായി അഹങ്കരിക്കുന്നു.പാലത്തിനപ്പുറം പ്രധാനമായും ഇടത് ട്രിയാനയിൽ ,രണ്ടോ മൂന്നോ നിലകളുള്ള ചെറു കെട്ടിടങ്ങൾ പല നിറങ്ങളുള്ള ചുമരുകളുമായി നിരന്നു നിന്നു. വിവിധ വർണ്ണങ്ങളുള്ളൊരു തോരണം വലിച്ചുകെട്ടിയ പോലെ. അവയ്ക്ക് മുന്നിൽ റോഡിനും നദിക്കും ഇടയിൽ കസേരകളിൽ അന്താലൂസിയൻ കാറ്റും ക്യുസിനും ആസ്വദിക്കുന്നവരുടെ തിരക്ക് തുടങ്ങിയിട്ടേയുള്ളു.








 പാലത്തിന്റെ വലതുവശത്ത് പക്ഷം പിടിച്ചു നിൽക്കുകയാണ് സൂര്യൻ.ദൂരെക്കാണുന്ന വലിയൊരു കെട്ടിടത്തിന്റെ സ്റ്റീൽ നിറത്തിൽ തട്ടി അവന്റെ കുറേ വെട്ടം ചിതറിപ്പാഴാവുന്നുണ്ട്. പാലത്തിനടിയിലേക്ക് ഒളിക്കാനിടം തേടി ഒഴുകി വരുന്ന ഗ്വദാൽകിവിർ നദിയെ ബാക്കിയുള്ള മഞ്ഞവെളിച്ചം തൂവിയവൻ മോടിയാക്കുന്നുണ്ട്. നദിയുടെ ഇരുകരയിലൂടേയും നടന്നു പോകുന്ന ചെറു പാതകളിലേക്ക്  ഇളം നീലപ്പൂക്കളുമായി ജരാക്കണ്ടുകളും വെളപ്പൂക്കളുമായി പേരറിയാത്ത മറ്റേതാനും മരങ്ങളും നിഴൽ വീഴ്ത്തുന്നുണ്ട്.

ഞങ്ങൾ നദിക്കപ്പുറത്തേക്ക് നടന്നു.ട്രിയാനയുടെ അർത്ഥം അറിയാമോ അമ്മുവിന്? ഞാൻ ചോദിച്ചു. ഇല്ലെന്ന് അമ്മുവും മിനിയും. നദിക്കപ്പുറം എന്നാണർത്ഥം. beyond the river. നദിക്കപ്പുറവുമിപ്പുറവും അത്രയ്ക്ക് വിത്യസ്തമായിരിക്കാം. അല്ലെങ്കിൽ ആയിരുന്നിരിക്കാം. സെവിയ്യക്കാർ അക്കരയെ വിളിക്കുന്നത് റോങ്ങ് സൈഡ് ഓഫ് ദ റിവർ എന്നാണ്. സെവിയ്യയിലെ ഉന്നതകുലജാതരുടെ പാവപ്പെട്ട വെറുക്കപ്പെട്ട ബന്ധുവായിരുന്നു എന്നും ട്രിയാന.ഇൻഡിപ്പെൻഡന്റ് റിപ്പബ്ലിക്ക് ഓഫ് ട്രിയാന എന്ന് പറഞ്ഞ് സെവിയ്യക്കാർ പരിഹസിക്കുകയും പുറത്താക്കുകയും ചെയ്തപ്പോൾ ട്രിയാനക്കാർ ആ സ്വാതന്ത്ര്യത്തിൽ ഊറ്റം കൊണ്ടു.




ഗ്വദാൽകിവിർ നദിയുടെ രണ്ടു കൈവഴികൾക്കിടയിലൊരു തുരുത്തായിപ്പെട്ടു പോയ ട്രിയാനയിലേക്ക് ആദ്യകാലത്ത് ഒരു പൊങ്ങുപാലമാണുണ്ടായിരുന്നത്. വഞ്ചികളും പൊങ്ങുതടികളും നിരനിരയായി വരിഞ്ഞുമുറുക്കി , അതിനുമേൽ പലകകൾ പാകിയ താൽക്കാലിക പാലം. ആഫ്രിക്കയിൽ നിന്നും വന്ന് തെക്കൻ സ്പെയിൻ കയ്യടക്കിയ മൂറിഷ് (ഇസ്ലാമിക് ) വംശജർ പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത ഈ താൽക്കാലിക പാലം ചില്ലറ അറ്റകുറ്റപ്പണികളോടെ ഏഴു നൂറ്റാണ്ടുകൾ ഉപയോഗിക്കപ്പെട്ടു. പിന്നീട് ഇസബെല്ല രണ്ടിന്റെ ഭരണകാലത്താണ് ഇത് ഒരു മെറ്റൽആർച്ച് പാലമായി നിർമ്മിക്കപ്പെടുന്നത്, 1852 ൽ .ചുറ്റുമുള്ള നഗരങ്ങൾ തങ്ങൾക്ക് വേണ്ടാത്തവരേയും വെറുക്കപ്പെട്ടവരേയും ട്രിയാനയിലേക്ക് ഈ പാലത്തിലൂടെ ആട്ടിപ്പായിച്ചു.ഇതേ പാലത്തിലൂടെത്തന്നെയാണ് പേർഷ്യയിൽ നിന്നും വടക്കേ ഇന്ത്യയിൽ നിന്നും നാടോടികളും എത്തിയത്.( പതിനാറാം നൂറ്റാണ്ടിൽ ഇത്തരം അലച്ചിലുകാർ ഇംഗ്ലണ്ടിലെത്തിയത് ഈജിപ്തിൽ നിന്നാണെന്ന് തെറ്റായി കരുതപ്പെട്ടിരുന്നു. gyptein എന്നതിൽ നിന്ന് ജിപ്സിയുണ്ടായി.) അവരുടെ പിൻതലമുറകൾ നൃത്തം ചെയ്തും പാട്ടു പാടിയും കാളപ്പോരിലേർപ്പെട്ടും നാവികരായും പെറ്റുപെരുകി ട്രിയാനയെ സ്വന്തമാക്കി. അലഞ്ഞുതിരിഞ്ഞു പോയവർ തിരിച്ച് ട്രിയാനയിലേക്ക് തന്നെയെത്തി. ട്രിയാന ഒരു ജിപ്സിക്കോളണിയായി.




വലത് വശത്ത്  ,ട്രിയാനയിലേക്കുള്ള പ്രവേശം അടയാളപ്പെടുത്തുന്ന 'മൂന്നു വിളക്കു 'കാലും കാർമ്മൻ (Capillita del Carmen) ചാപ്പലുമാണ് . പാലത്തിൽ നിന്നിറങ്ങിപ്പോവുന്ന ജോസാന്റ നടവഴിയിലും പിരിഞ്ഞു പോകുന്ന ചെറുവഴികളിലും കവലകളിലും മനോഹരമായ വിളക്കുകാലുകൾ നമുക്കിനി കാണാനുണ്ട്. ചാപ്പൽ ചെറുതെങ്കിലും മൂറിഷ് (ആഫ്രോ-ഇസ്ലാമിക്ക്) കെട്ടിടനിർമ്മാണ കൗശലത്തിന്റെ വിളംബരങ്ങളാണ്  ചെറു ഇഷ്ടികകൾ നഗ്നരായി ഒത്തുകൂടുന്ന അതിന്റെ ചുവരുകൾ. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തെട്ടിലാണ് ഇബെരോ അമേരിക്കൻ എക്സ്പോ 1929 ന്റെ  ഭാഗമായി ഈ ചാപ്പൽ പുതുക്കിപ്പണിയുന്നത് . സെവിയ്യയിൽ ഇതോടൊപ്പം പണി കഴിക്കപ്പെട്ടതാണ്  എസ്പാന്യ ചത്വരത്തിന്റെ ഭാഗമായ ബൃഹത്തായ കെട്ടിടം. രണ്ടിന്റെയും ആർക്കിടെക്ട് ഒരാളാണെന്ന് - അനിബാൽ ഗോൺസാലെസ് -അവയുടെ ഇഷ്ടികച്ചുവരുകൾ വിളിച്ചു പറയുന്നുണ്ട്. കൊലുന്നനെയുള്ള മണി ഗോപുരവും അത്രയ്ക്കൊന്നും പൊങ്ങാത്ത കുഭഗോപുരവും അവയ്ക്കിടയിൽ ഒരു നീളൻ ശാലയുമാണ് ചാപ്പലിന്റെ ഭൗതികരൂപം. ആൻഡലൂഷ്യയിൽ കരയുന്ന കന്യകയെന്ന്  (Wheeping Virgin ) ആരാധിക്കപ്പെടുന്ന പ്രത്യാശയുടെ കന്യകയാണ് (Virgin of Hope) ഇവിടത്തെ പ്രധാന മൂർത്തി.  കരുവാളിച്ച കവിളുകളിൽ കണ്ണീർക്കണങ്ങളുമായി നിൽക്കുന്ന കന്യാമറിയത്തിന്റെ മുഖം സെവിയ്യയിലും ട്രിയാനയിലും റോണ്ടയിലുമൊക്കെ വീട്ടുചുമരുകളിൽ പിന്നെ ഞങ്ങൾ കണ്ടു. മദ്യത്തിൽ മതികെട്ടൊരു മതവിരുദ്ധൻ പ്രത്യാശക്കന്യയുടെ മുഖത്തേക്ക് വീഞ്ഞു കുപ്പി വലിച്ചെറിഞ്ഞപ്പോൾ കരുവാളിച്ചതാണ് കവിളുകളെന്നും വീഞ്ഞുകണങ്ങളാണ് അവിടെ തിളങ്ങി നിൽക്കുന്നതെന്നും അന്താലൂസിയൻ പാണന്മാർ പാടുന്നുണ്ട്. ഇവിടത്തെ പള്ളികളിലൊക്കെ കാണുന്ന മറ്റൊരു ചിത്രമാണ് അന്ത്യശ്വാസം വലിക്കുന്ന ക്രിസ്തു. അതിന്റെ ഇംഗ്ലീഷാണ് രസം - Jesus in expiration ! (പണ്ട് ട്രിയാനയിലെ തെരുവിൽ നെഞ്ചിൽ കുത്തേറ്റ് വീണ ഒരു ജിപ്സിയുടെ ചിത്രമാണത്രേ പിന്നീട് Jesus in expiration എന്ന് വാഴ്ത്തപ്പെട്ടത് .) പള്ളിപ്പെരുന്നാൾ കാലങ്ങളിലെ ഘോഷയാത്രകളിൽ നാടുചുറ്റാനിറങ്ങുന്നത് ഈ മേരിയും ക്രിസ്തുവുമാണ്. കാളപ്പോരുകാരുടേയും കപ്പലോട്ടക്കാരുടേയും ജിപ്സികളുടേയും സംരക്ഷകയായതിനാൽ ട്രിയാനയുടെ അരുമയാണ് കണ്ണീർക്കന്യക .കരയുന്ന കന്യക കഴിഞ്ഞാൽ ആൻഡലൂഷ്യയുടെ പ്രമുഖ ദൈവീകതാരങ്ങളാണ് വിശുദ്ധ ജസ്റ്റയും റഫിന്നയും . ട്രിയാനയോട് ചേർന്ന് സെവിയ്യയിലാണ് ഈ സഹോദരിമാർ ജീവിച്ചത്. സെവിയ്യ സിസ്റ്റേഴ്സ് എന്ന് വിളിക്കാം. ചാപ്പലിന്റെ കുംഭഗോപുരത്തിൽ ഇവരുണ്ട്. ട്രിയാനയുടെ സ്പെഷ്യൽ സെറാമിക് ടൈലുകൾ ചേർത്തു മനോഹരമാക്കിയ ഗോപുരകുംഭത്തിന്റെ ജാലകങ്ങളിലൂടെ അവർ ട്രിയാനയുടെ മേൽ അനുഗ്രഹങ്ങൾ ചൊരിയുന്നു.

ചാപ്പലിന് പിന്നിലായി ,വെള്ളച്ചുമരിൽ നദിയിലേക്ക് കണ്ണുരുട്ടുന്ന വലിയ കറുത്ത അക്ഷരങ്ങൾ കാണാം. Castelle de Jorge. പഴയ കോട്ടയാണ്.റോമൻ കാലത്തെ ഇൻക്യുസിഷൻ താവളമായിരുന്നു അത്. റോമൻ സഭയോട് വിധേയത്വം ബോധിപ്പിക്കാത്തവരും ജൂതരും മറ്റു മതസ്ഥരും ഇവിട പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. അവരുടെ രോദനങ്ങളുടെ സൂക്ഷിപ്പുശാലയാണ് ഇന്നീ കെട്ടിടം. ഈ കോട്ടയുടെ തകർന്നു പോയ ഭാഗങ്ങളിലാണ് ട്രിയാനയുടെ പൊതു മർക്കറ്റ്_മെർക്കാഡോ ദെ ട്രിയാന. സെറാമിക്ക് ടൈലുകളിൽ മുങ്ങി നിൽക്കുന്ന മുൻഭാഗം പോലെത്തന്നെ സുന്ദരമാണ് ചിട്ടയായും കലാപരമായും ഒരുക്കിയിട്ടുള്ള അകത്തളവും സ്റ്റാളുകളും.വൈകിയെത്തിയ ഞങ്ങൾക്ക് വേണ്ടി ഏതാനും സ്റ്റാളുകളേ കാത്തിരുന്നുള്ളൂ.



ട്രിയാനയിലേക്ക് കയറുന്നിടത്ത്  കടുംപച്ചയിലകൾ വാരിക്കൂട്ടിയൊരു മരം ആലു പോലെ പടർന്ന് പന്തലിച്ചു നില്ക്കുന്നുണ്ട് .അതിനടുത്ത് തെരുവോരം ചേർന്ന്  രണ്ടു പേർ - കമിതാക്കളാവാം - റെക്കോർഡ് സംഗീതമിട്ട് മതി മറന്നുള്ള നൃത്തത്തിലാണ്. മേലാടകളൊക്കെ പാലത്തിന്റെ കൈവരികളിൽ ചാരിവെച്ച സൈക്കിളുകളിൽ തൂക്കിയിട്ടിട്ടുണ്ട്.തേങ്ങി വലിയുന്നൊരു ബാവുൽ ഗാനത്തോട് ചേർന്ന് നിൽക്കുന്ന സംഗീതത്തോട് ചേർന്ന് എങ്ങനെയാണ് ഇവരിങ്ങനെ താളാത്മകമായി നൃത്തം ചെയ്യുന്നത്. ഒഴുകാൻ മടിയുള്ള  ഒരരുവിയുടെ ഭംഗി അതിനുണ്ടായിരുന്നു. അവർക്കു മുന്നിൽ ഭിക്ഷാപാത്രങ്ങളോ  വിരിച്ചു വെച്ച തോർത്തോ ഇല്ല. ആളുകൾ മാറി നിന്ന് നൃത്തം ആസ്വദിച്ച് കയ്യടിച്ചും കയ്യുയർത്തി വീശി അഭിനന്ദിച്ചും എക്സെലെന്റെ വിളിച്ചും  കടന്നു പോവുന്നു. നൃത്തത്തിന്റെ മന്ദലയത്തിൽത്തന്നെ കൈ വീശിയും മനോഹരമായി പുഞ്ചിരിച്ചും അവരെല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു. കൂട്ടിപ്പിടിച്ചും കെട്ടുപിണഞ്ഞും വട്ടം കറങ്ങിയും അലസവേഗങ്ങളിലൂടെ നൃത്തം തുടർന്നു.രണ്ടു പാട്ട് കഴിഞ്ഞപ്പോൾ പുരുഷൻ സാധനങ്ങൾ അവരുടെ സൈക്കിളുകളിൽ ഒതുക്കി വെയ്ക്കാൻ തുടങ്ങി. ഞങ്ങളെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു കൊണ്ട് സുന്ദരിപ്പെണ്ണ് ഫ്ലമെൻകോ നൃത്തത്തിന്റെ ദ്രുതച്ചുവടുകളിലേക്ക് കടന്നു. ഫുട്പാത്തിന്റെ സിമന്റ് തറയിൽ കാൽമടമ്പടിച്ച് അവൾ തീർത്ത നാദവിസ്മയം! ചലനങ്ങളും ഭാവങ്ങളും തീഷ്ണം. തൊട്ടു പിന്നിൽ ഒരാൾപൊക്കമുള്ള തറയിൽ നൃത്തത്തിനിടയിൽ നിശ്ചലമായൊരു നിമിഷത്തിൽ തറഞ്ഞു നിന്ന് പഴയൊരു ഫ്ലമെൻകോ നർത്തകിയുടെ കറുത്ത ശിൽപ്പം അതിന് നിശ്ശബ്ദം പിന്തുണയേകി.അയഞ്ഞ പേശികളുടെ ലാസ്യമല്ല, സ്ത്രീ ശരീരത്തിന്റെ  ശക്തിയുടെയും കത്തുന്ന സൗന്ദര്യത്തിന്റെയും അന്ധാളിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു അത്.



സുന്ദരൻ ,സൈക്കിളുകൾ തയ്യാറാക്കിയിരിക്കുന്നു. കറുത്ത കോട്ടിട്ട് തന്റെ കൌബോയ് തൊപ്പിയിൽ അവൻ കൂടുതൽ സുന്ദരനായിരിക്കുന്നു. സുന്ദരിക്കുട്ടി തന്റെ ഫ്ലമെൻകോ ആവേശം ,അതിദ്രുതമായൊരു പാദതാളത്തിന് ശേഷം നിർത്തിവെച്ച് വിയർപ്പും ക്ഷീണവും തുടച്ചു മാറ്റി  തന്റെ കറുത്ത ബനിയൻ അരയിൽ ചുറ്റി അതിന്റെ നീളൻ കൈകൾ മുന്നിലേക്ക് കെട്ടിവെച്ചു. ഒരു കറമ്പൻ കാമുകൻ പിന്നിൽ നിന്ന് പൂണ്ടടക്കം കെട്ടിപ്പിടിച്ചപോലെ അതവിടെ തൂങ്ങിക്കിടന്നു. പിന്നെ സുന്ദരനടുത്ത് ചെന്ന്  അവർ ഒരു കെട്ടു ചുംബനങ്ങൾ പകുത്തെടുത്തു.ആ ചുംബനങ്ങളുടെ തീക്ഷ്ണതയിൽ അവന്റെ കൌബോയ് തൊപ്പിയും ഞങ്ങളുടെ മനസ്സുകളും ഇളകിയാടി.

ആൺകുട്ടി, ട്രിയാനപ്പാലം കടന്ന്  സെവിയ്യയിലേക്ക് ചവിട്ടിപ്പോയി. സുന്ദരിപ്പെണ്ണ് സൈക്കിളിലേറി ഫ്ലമെൻകോ പ്രതിമയെ വലം ചുറ്റി ജോസാൻറ റോഡിൽ നിന്ന് ഇടത്തോട്ടിറങ്ങിപ്പോയി. ട്രിയാനപ്പാലത്തിന്റെ ട്രിയാനക്കരയിൽ നിന്ന് ഞങ്ങളാലോചിക്കുകയാണ് - എന്തിനാണ് ഇവർ അരമണിക്കൂറോളം തെരുവോരത്ത് നൃത്തം ചെയ്തത്‌.നൃത്തത്തിനോടുള്ള അഭിനിവേശം? അതോ അവരവരുടെ പ്രണയം നൃത്തം ചവിട്ടിയുറപ്പിക്കുകയായിരുന്നോ? തലമുറകളിലൂടെ രക്തത്തിലേക്ക് നുരഞ്ഞുകുത്തിയെത്തുന്ന ജിപ്സിക്കണക്കളെ തൃപ്തിപ്പെടുത്തുകയോ? എന്തായാലും ട്രിയാനയിലേക്കുള്ള ഞങ്ങളുടെ പ്രവേശത്തിന് ഇതിലും നല്ല പശ്ചാത്തലം കിട്ടാനില്ല.



ഞങ്ങൾ സുന്ദരിക്കുട്ടി സൈക്കിളോടിച്ചുപോയ വഴിയിലുടെ ഫ്ലമെൻകൊ സ്മാരകം ചുറ്റി താഴേക്കിറങ്ങി നദീതീരത്തേക്ക് നടന്നു. വഴിയരുകിൽ ജീൻ ബെൽമോണ്ടിന്റെ പ്രതിമയുണ്ട്, കറുപ്പഴകിൽത്തന്നെ.ട്രിയാനയിലെ ഏറ്റവും പ്രശസ്തനായ കാളപ്പോരുകാരനാണ് ബെൽമോണ്ട്. വളരെ സാഹസികനും.പോരുകാളയോട് വളരെ ചേർന്ന് നിന്ന് അതിനെ വിറളിപിടിപ്പിക്കുന്നതിൽ വിദഗ്ദൻ. എല്ലാ പോരുകളിലും കാള തോൽക്കുന്നില്ല. ഏതെങ്കിലും കാളക്ക് എന്നെങ്കിലും ഒരു ദിവസം കിട്ടും (each dog has a day) എന്നാണല്ലോ ചൊല്ല്. അങ്ങനെയൊരു ദിവസം കാള ബെൽമോണ്ടിന്റെ വാരിയെല്ലുകൾക്കിടയിലൂടെ കൊമ്പുകൾ കേറ്റി.പോരുകാള കൊമ്പു കുത്തിയെടുത്ത നെഞ്ചിലെ തുള പ്രതിമയിലുണ്ട്. ജിപ്സിക്കാലത്ത് മിടുക്കരായ കാളപ്പോരുകാരുടേയും ഫ്ലമെൻകോ കലാകാരന്മാരുടേയും കളിമൺപാത്രനിർമ്മണ വിദഗ്ദരുടേയും നാവികരുടേയും പേറ്റുപുരയായിരുന്നു ട്രിയാന.

നദിക്ക്  സമഗതിയായി ബെട്ടിസ് റോഡ്. (calle Betis - കായെ ബെട്ടിസ് ) നിരനിരയായി ടപാസ് റെസ്റ്റോറന്റുകളാണ്. നിരയായി നിറത്തിൽ മുങ്ങിയ ചുവരുകൾ. പാലത്തിൽ നിന്ന് നമ്മൾ കണ്ട ബഹുവർണ്ണത്തോരണങ്ങളിതാണ്. സഞ്ചാരികളെ പിടിക്കാനും പിഴിയാനും ഉള്ള ഒരു കസർത്തു വാക്കാണ് ഈ ടപാസ്. വെറും സ്നാക്ക്സ്.പച്ച മലയാളത്തിൽ, കുടിക്കുമ്പോളൊരു കടി. ബാറിലാണെങ്കിൽ നമ്മുടെ ടച്ചിങ്ങ്സ്. അത്രേയുളളു. അത് ഉപ്പിലിട്ട ഒലിവാകാം. സോസിലിട്ട മീറ്റ് ബോളാകാം. സ്പാനിഷ് ഓംലറ്റ് ആകാം. രണ്ടു തവി 'പായെയ്യ' (സ്പെയിനിലെ ബോറൻ ബിരിയാണി )ആവാം. ഈ നിസ്സാരനെയാണ് സ്പെയിനിലെ 'ചായക്കട ' ടൂറിസത്തിന്റെ (restaurant tourism)മൂലക്കല്ലായി കൊണ്ടാടുന്നത്.

റെസ്റ്റോറൻറുകൾക്ക് മുന്നിലും പാതയോരത്തും ഭംഗിയായി നിരത്തിയിട്ട തീൻമേശകളിൽ ആളുകൾ എത്തുന്നതേയുള്ളു. തോർന്നുകൊണ്ടിരിക്കുന്ന വെയിലുമേറ്റ്  ഗ്ലാസുകളിൽ മയങ്ങിക്കിടക്കുന്നത്  കോർഡോബയിൽ നിന്നും റോണ്ടയിൽ നിന്നും വരുന്ന  സൊയമ്പൻ വീഞ്ഞാണ് .ചിലർക്ക് മുന്നിൽ ഷെറിക്കോപ്പകൾ വെളുക്കെ ചിരിക്കുന്നുണ്ട് . അന്താലൂസിയയിലെ  Jerez ൽ വിളയുന്ന ' വെരി സ്പെഷ്യൽ' വെളുത്ത മുന്തിരിയിൽ നിന്നുണ്ടാകുന്ന വീഞ്ഞിൽ ബ്രാണ്ടി ചേർത്ത് കടുപ്പിച്ചതാണ് ഷെറി.

ഒഴിഞ്ഞുകിടന്ന ഒരു കൂട്ടം കസേരകളിൽ ഞങ്ങളിരുന്നു. ഇവിടെയിരുന്നു കാണുന്ന കാഴ്ച്ചകൾക്കും മുന്തിയ വീഞ്ഞോളം ലഹരിയുണ്ട്. ഇസബെല്ല മഞ്ഞവെയിൽച്ചേല ചുറ്റി ചമഞ്ഞിരിക്കുന്നു. അടിയിലൂടെ ഒഴുകുന്ന നദിയിലേക്കും മഞ്ഞരാശി ഊർന്നിറങ്ങുന്നുണ്ട്. മഞ്ഞ കയാക്കുകളിൽ ചുവന്ന ജാക്കറ്റിട്ട് തുഴഞ്ഞു നീങ്ങുന്ന സുന്ദരന്മാരും സുന്ദരികളും. നദിക്കപ്പുറത്ത്  സെവിയ്യയുടെ സ്വകാര്യ അഹങ്കാരങ്ങൾ. ടൊറെ ഡെൽ ഓറോ, നഗര സംരക്ഷണഭിത്തിയുടെ ഉയർന്ന ഭാഗങ്ങൾ.അതിനു പിന്നിൽ ഉയർന്നു നിൽക്കുന്നത് സെവിയ്യ കത്തീഡ്രലിന്റെ കുന്തമുന ഗോപുരങ്ങൾ.ഗോഥിക് നിർമ്മാണ ശൈലിയുടെ പ്രത്യേകതയാണത്. എല്ലാറ്റിനും മുകളിലായി കത്തീഡ്രലിന്റെ പള്ളിമണിഗോപുരം- ഹിരാൾദാ ടവർ (Giralda  Tower) മണിഗോപുരത്തിന് കാവൽ മാലാഖമാരാകുന്നത് കാർമ്മൻ ചാപ്പലിൽ നമ്മൾ പരിചയപ്പെട്ട വി: ജസ്റ്റയും വി: റഫിന്നയും.

ആയിരത്തിയിരുന്നൂറുകളിൽ സെവിയ്യയുടെ പ്രതിരോധ ഗോപുരമായാണ് Torre del oro   നിർമ്മിക്കപ്പെടുന്നത്. പന്ത്രണ്ടു വശങ്ങളുള്ള ഗോപുരം. ഗ്വാഡൽക്യുവർ നദിയിലൂടെയുണ്ടാവുന്ന കടന്നുകയറ്റങ്ങളെ ചെറുക്കുകയായിരുന്നു ലക്ഷ്യം. സുരക്ഷാഭിത്തികളുള്ള (city wall) പഴയ നഗരങ്ങളിൽ ഇത്തരം കാവൽപ്പുരകൾ സാധാരണമായിരുന്നു.പല തവണ പ്രകൃതിക്ഷോഭങ്ങൾ തകർക്കാൻ ശ്രമിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇന്നത് മൂന്ന് നിലകളുള്ള സുന്ദരൻ നിർമ്മിതിയായിരിക്കുന്നു. സൂര്യനെക്കണ്ടാൽ സ്വർണ്ണനിറത്തിൽ മഞ്ഞിളിക്കുന്നത് കൊണ്ട് സുവർണ്ണ ഗോപുരം എന്നും ഇത് വിളിക്കപ്പെടുന്നു.



ബെട്ടിസ് റോഡിന് ഏതാനും ചവിട്ടുപടികൾ കയറിയും ട്രിയാനപ്പാലത്തിലേക്ക് തിരിച്ചെത്താം. വീണ്ടും ഫ്ലമെൻകോശില്പവും മാർക്കറ്റും കാർമ്മൻ ചാപ്പലുമുള്ള ചത്വരത്തിലേക്ക് ഞങ്ങളെത്തി. ഒന്നരയാൾ  പൊക്കമുള്ള ചുവപ്പുരാശിയുള്ള മാർബിൾ തറയിലാണ്  ശിൽപം. വലതുകാൽ മുന്നിലെ പീഠത്തിലേക്ക് വെച്ച്, ഇടതു കൈയാൽ വലതു തുടയിൽ തന്റെ ഗിത്താർ ചാരിപ്പിടിച്ച് ,വലതു കൈവിരലുകൾ ഗിത്താർ കമ്പികളിൽ സമർപ്പിച്ച്, സ്ത്രീശരീരത്തിന്റെ ശക്തിസൗന്ദര്യങ്ങൾ അടിമുടി ലയിപ്പിച്ച് കറുപ്പഴകിലാടുന്നു  നർത്തകി. Triana Al Arte Flamenco എന്ന് താഴെ പരിചയപ്പെടുത്തൽ. കറുത്ത പ്രതിമയ്ക്ക് മുന്നിൽ കറുത്ത ടോപ്പുകളിട്ട അമ്മുവിനേയും മിനിയേയും നിർത്തി ഒരു പടമെടുത്തു. ചിത്രത്തിൽ ട്രിയാനയുടെ സർവ്വാധിപയെപ്പോലെ ഫ്ലമെൻകോ സ്മാരകം ഉയർന്നു നിന്നു. പിന്നിലെ കെട്ടിടത്തിന്റെ മുഖപ്പിൽ ചത്വരത്തിന്റെ പേരു വായിക്കാം. ആൾട്ടസാനോ. (Plaza del Altazano)

അനുരാഗിക്ക് ആദ്യസംഗമത്തിൽത്തന്നെ എല്ലാം സമർപ്പിച്ച പൊട്ടിപ്പെണ്ണാണ്  ഈ പാവം ട്രിയാന .അര മണിക്കൂറിനും അരക്കിലോമീറ്റർ നടത്തത്തിനുമിടയിൽ ടെക്സ്റ്റ് ബുക്ക് കാഴ്ചകളെല്ലാം കണ്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ
ഇതൊന്നുമല്ല ട്രിയാനയിലേക്ക് എന്നെ വശീകരിച്ചു കൊണ്ടുവന്നത്. അത് ആയിരത്തി നാനൂറുകളിൽ ഇവിടെയെത്തിയ ജിപ്സികളാണ്.വടക്കനിന്ത്യയിൽ നിന്നലഞ്ഞെത്തിയവർ .അല്ലലും അലച്ചിലും ആസ്വദിച്ച് അവർ അന്താലൂസിയൻ ഗ്രാമങ്ങളിൽ തമ്പ് കൂട്ടി .ആട്ടവും പാട്ടും പട്ടിണിയും പടം വരയുമൊക്കെയായി അവർ കഴിഞ്ഞു കൂടി. ചിട്ടയായി ജീവിതം ചവച്ചു തീർക്കുന്ന പരിഷ്ക്കാരികൾക്ക് ചിട്ടയോ ചട്ടങ്ങളോ ഇല്ലാത്ത ജിപ്സി ജീവിതം സാമൂഹ്യവിരുദ്ധമായി.അവരവരെ ഗിത്താനോകൾ എന്നപമാനിച്ച് മാറ്റി നിർത്തി.  ഗിത്താനോ എന്നത് ജിപ്സികളുടെ വിളിപ്പേരു പോലെയായിട്ടുണ്ടെങ്കിലും അതിന്റെ നേരർത്ഥം മാന്യമായി ജീവിക്കാത്തവൻ എന്നാണ്. മാന്യത ! അത്  ഡിക്ഷ്ണറി നിർവ്വചിക്കുന്നുമില്ല. ജിപ്സികളുടെ ജീവിതവും ചേരികളും കലകളുമായിരുന്നു ഈ കരയുടെ ആത്മാവ്.ഇന്നും ഈ ജിപ്സി ഹാങ്ങ് ഓവർ ആണ് ട്രിയാനയുടെ കൈമുതൽ.

ഭാവിയെ പ്രതീക്ഷിക്കുകയോ വർത്തമാനത്തെ ആസ്വദിക്കുകയോ ചെയ്യാത്ത പിന്തിരിപ്പനാണ് ഞാനെന്ന് എന്റെ കുടുംബം സാക്ഷ്യപ്പെടുത്തുന്നു. റോമിലേയും ആതൻസിലേയും എഫെസ്സസ്സിലേയും ബീസിപ്പറമ്പുകളിലേക്ക് എന്നെ കൊണ്ടുപോയ കൂടോത്രത്തിന്റെ പേര് ഭൂതകാലാസക്തി എന്നു തന്നെയാണ്. ചികിത്സയ്ക്കു വഴങ്ങാത്ത ഈ ഭ്രാന്തിനൊപ്പം അല്പം മുഷിവോടെയാണെങ്കിലും അപ്പുവും അമ്മുവും നില്ക്കുന്നുവെന്നത് എന്റെ ഭാഗ്യം.(ഇതു തന്നെ കണ്ടോ, ട്രിയാനപ്പാലത്തിൽ നിന്ന് ഭൂതകാലത്തിന്റെ ഗുഹകളിലേക്ക് ഞാൻ ഊർന്നു പോയത് !)

ആൾട്ടസാനോ ചത്വരത്തിൽ നിന്നിറങ്ങി ജോസന്റ റോഡിലൂടെയും പേരു ചോദിക്കാതെ ഏതാനും ചെറുവഴികളിലൂടെയും ഞങ്ങളലഞ്ഞു. ഐസ് ക്രീം കടകളിൽ ചെന്ന് പല ഫ്ലേവറുകൾ മണത്തും രുചിച്ചും, സഞ്ചാരിക്കൂട്ടങ്ങൾക്കൊപ്പം കൂടി, അവരുടെ ഗൈഡിന്റെ അറിവുകൾ കവർന്നെടുത്തും, സോവനീർ ഷോപ്പുകളിൽ ചെന്ന് വെറുതെ വില ചോദിച്ചും വിലപേശിയും ടപാസ് റെസ്റ്റോറന്റുകളിൽ കയറിച്ചെന്നിരുന്ന് രാത്രി പതിനൊന്നിനാരംഭിക്കുന്ന ഫ്ലമെൻകോ ഷോയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞും ഒന്നൊന്നര മണിക്കൂറോളം ഞങ്ങൾ ട്രിയാനയുമായലഞ്ഞു. അതിനിടയിൽ രണ്ടു പള്ളികളും സെറാമിക്ക് വർക്ക്ഷോപ്പും പ്രദർശനശാലയും ഞങ്ങൾക്ക് മുന്നിലെത്തി. പക്ഷേ വാതിലുകൾ അടഞ്ഞു കഴിഞ്ഞിരുന്നു.

നിരന്തരം ചിലയ്ക്കുന്ന കിളികളുടെ കൂടാണ് ട്രിയാന. മൂകമാവുന്ന ഒരു നിമിഷം പോലുമില്ല. മുക്കാൽ ഭാഗം സ്റ്റാളുകളും അടഞ്ഞുപോയ മെർക്കാഡോയിൽ പോലും ശബ്ദം നിറഞ്ഞുനിന്നു. പക്ഷെ സെറാമിക് വർക്ക്ഷോപ്പും എക്സിബിഷൻ ഹാളും നിന്ന കവല അസാധാരണമാം വിധം നിശ്ശബ്ദമായിരുന്നു. ഉള്ളിലെ കാഴ്ചകൾ നഷ്ടപ്പെട്ടതിന്റെ സങ്കടം തുടച്ചു കളയുന്നതായിരുന്നു പുറത്തെ ചുമരിലെ കാഴ്ചകൾ. ഇതിഹാസകഥാപാത്രങ്ങളുടെ ജീവൻ തുടിക്കുന്ന പൂണ്ണകായചിത്രങ്ങൾ ഏതാനും സെറാമിക് പ്ലേറ്റുകളിലെ വരകൾ ഒത്തുചേർന്ന്  ചമച്ചെടുക്കുന്നത്  ഞങ്ങളെ അത്ഭുതപ്പെടുത്തി.പടയണിക്കോലങ്ങൾ അനേകം പാളത്തുണ്ടുകളിൽ വരച്ചു ചേർത്തുണ്ടാക്കുന്ന അതേ കലാചാതുരി .പുറം ചുമരിലെ കലാകേമത്തം കണ്ട് മറ്റു സഞ്ചരികൾക്കൊപ്പം ഞങ്ങളും നിശ്ശബ്ദരായി നിന്നു.





ഗ്വദാൽകിവിർ നദിയുടെ കൈവഴികൾ കുഴച്ചു നൽകിയ കളിമണ്ണിലാണ് ട്രിയാനയുടെ വിശിഷ്ട ടൈലുകൾ നീലനിറത്തിൽ വിരിഞ്ഞിറങ്ങിയത്. കളിമൺ രൂപങ്ങൾ ചുട്ടിറങ്ങിയത്.കലാവിരുതന്മാർ അവയിൽ നിറങ്ങളും ചിത്രങ്ങളും ചേർത്തു. അസുളെഹോസ് (azulejos)എന്നവ പ്രശസ്തമായി. അന്താലൂസിയയിലെ വീടുകളിലും പള്ളിച്ചുമരുകളിലും ഗോപുരത്തുഞ്ചങ്ങളിലും കൊട്ടാരങ്ങളിലും ഈ കളിമൺപിറവികൾ വിലസുന്നു. സെവിയയിലെ എസ്പാന്യ ചത്വരത്തിലെ വമ്പൻ കെട്ടിട സമുച്ചയം ഉണ്ടാക്കിയിരിക്കുന്നത് തന്നെ ട്രിയാനയുടെ സെറാമിക് വൈദഗ്ദ്യം വിളിച്ചു പറയാനാണെന്ന് തോന്നുന്നു. അത്രയ്ക്കുണ്ട് ട്രിയാന ടൈലുകളുടെ സാന്നിധ്യം. ഇന്ന് കളിമണ്ണ് കിട്ടാനില്ല. സെറാമിക് ഫാക്ടറികളും വർക്ക്ഷോപ്പുകളുമില്ല. ട്രിയാന ടൈലുകൾ അപൂർവ്വമായിരിക്കുന്നു. അല്ലെങ്കിൽത്തന്നെ ഇന്നത്തെ കോലംകെട്ട കെട്ടിടങ്ങൾക്ക് എന്തിനാണ് ട്രിയാന ടൈലുകളുടെ നീലക്കെട്ട്?




ഇനി ജിപ്സിക്കോളണിയിലൂടെ വെറുതെയൊന്നു കറങ്ങി നടക്കണം. വെറുതെ ഒരലച്ചിൽ.അങ്ങനെയൊരാഗ്രഹം ബാക്കിയുണ്ട് .ഒരു കാൽപ്പനിക ഭൂമിയായാണ് മനസ്സിൽ ഈ കോളണിയുള്ളത്. ജിപ്സികളുടെ പരാമ്പരാഗത ചേരികളായ കൊരാലകൾ ഇന്ന് നിലവിലില്ലെന്ന് 'വിക്കി'യും വിക്കാതെയും ഗൂഗിൾ പറയുന്നു.ആയിരത്തിത്തൊള്ളായി എഴുപത്തിയേഴിലാണ് സെവിയ്യ മുൻസിപ്പാലിറ്റി ജിപ്സികളെയെല്ലാം വാരിക്കൂട്ടി മുവായിരം യൂണിറ്റുകളുള്ള ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മാറ്റിയത്. ഭേദപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ തുടങ്ങിയ കോളണി മെല്ലെ മെല്ലെ ക്ഷയിച്ചു തുടങ്ങി. ഇന്നത് പാവപ്പെട്ടവരുടേയും വെറുക്കപ്പെട്ടവരുടേയും തൊഴിലില്ലാത്തവരുടേയും ലഹരിയുടേയും ദരിദ്രകലാകാരന്മാരുടേയും അന്താലൂസിയൻ മേൽവിലാസമാണ്.അലഞ്ഞു തിരിയുന്ന ദരിദ്രകലാകാരന്മാർ എല്ലായിടത്തും ക്രിമിനലുകളാണ്. നഗരത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ പോലീസ് കുറ്റവാളികളെത്തേടി 'മുവ്വായിരം വീട്' കോളണിയിലെത്തുമത്രെ. നിറംകെട്ട ജീവിതങ്ങൾക്കിടയിലും പഴയ ജിപ്സി പാരമ്പര്യങ്ങൾ ഇപ്പോഴും പുലരുന്നുണ്ടത്രേ. നിറമാർന്ന ആടകളുമായി ഫ്ലമൻകോ നൃത്തവും നേർത്തനിലവിളിയുടെ പതിഞ്ഞ താളത്തിലൊഴുകുന്ന ഗാനങ്ങളും ഹൃദയത്തിലേക്ക് നേരിട്ട് ലഹരി കുത്തിവെയ്ക്കുന്ന ഗിത്താർ വായനയുമൊക്കെ Las Tres mil viviendas എന്ന മുവായിരം വീട് കോളനിയിൽ ഇപ്പോഴും സജീവമാണെന്നാണ് ഞങ്ങൾ വായിച്ചിട്ടുള്ളത്.

ആൾട്ടസാനോ പ്ലാസയിലേക്ക് തിരിച്ചെത്തിയപ്പോൾ ഒന്നു രണ്ടു സഞ്ചാരിക്കൂട്ടങ്ങളോട് ഞങ്ങൾ ജിപ്സിക്കോളണിയെക്കുറിച്ച് ചോദിച്ചു. മുവായിരം വീട്ടിലേക്കുള്ള വഴി ചോദിച്ചു. പാപങ്ങളുടെ പന്നിക്കൂട്ടിലേക്കോ കുറ്റങ്ങളുടെ കൂടാരത്തിലേക്കോ പോകുന്നവരെപ്പോലെ അവർ ഞങ്ങളെ തുറിച്ചു നോക്കി. എയ് .അത് നിങ്ങൾക്ക് പോകാൻ പറ്റിയ ഇടമല്ല. ടാക്സിക്കാറുകൾ പോലും അങ്ങനെ പോകാറില്ല. അവരുടെ നേതാവ്  ഞങ്ങളെ നിരുത്സാഹപ്പെടുത്തി. വഴിയിൽ വെച്ച് ഒരു ടാക്സിക്കാരനോടും ഞങ്ങൾ ചോദിച്ചു നോക്കി. അയാളുടെ സ്പാനിഷ് മനസ്സിലായില്ലെങ്കിലും മറുപടിയിലെ നീരസവും താല്പര്യക്കുറവും വ്യക്തമായിരുന്നു.


എവിടേക്കൊക്കെ കറങ്ങിയാലും ട്രിയാനയിലേക്ക് തന്നെ മടങ്ങിയെത്തുന്ന ജിപ്സികളെപ്പോലെ ആൾട്ടസാനോ കവലയിലൂടെ ബെട്ടിസ് റോഡിലേക്ക് തന്നെ ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു. നദിക്ക് ഓരം ചേർന്നൊഴുകുന്ന റോഡ്. അലുമിനിയം കസേരകളിലിരുന്ന് ഇളം വെയിലും ചെറു ഭക്ഷണവും തിന്നുന്നവർക്ക് കുട പിടിച്ചു കൊടുക്കുന്ന ഓറഞ്ച് മരങ്ങളുടെ നിര .ഞങ്ങൾ റോഡിനറ്റത്ത് സെവിയ്യയെയും കാർമ്മൻ ചാപ്പലിനേയും പുയൻറ ഇസബെല്ലയേയും കാണാവുന്ന ഒരു മേശ സ്വന്തമാക്കി. വിശപ്പൊന്നുമില്ല. ക്ഷീണവുമില്ല. പക്ഷേ മനസ് വിതുമ്പുന്നുണ്ട്. കാമുകിയെ നഷ്ടപ്പെട്ട കവിയെപ്പോലെ ഞാൻ ആനന്ദധാരയിലെ ചില വരികൾ പാടി.  വായിച്ച് വായിച്ച് ട്രിയാനയോടും ജിപ്സിക്കോളണിയോടും വല്ലാത്തൊരടുപ്പം തോന്നിയിരുന്നു. നിറം നിറഞ്ഞ കൊറാലകൾ (Corrales - സ്പാനിഷ്) .നക്ഷത്രങ്ങളെ കൂട്ടിപ്പിടിച്ചെടുത്ത് ആകാശത്തേക്ക് പറപ്പിക്കുന്നതുപോലെയുള്ള ഗിത്താർ സ്വനങ്ങൾ. ഫ്ലമെൻകോയ്ക്ക് ചുവടുവെച്ചു പഠിക്കുന്നൊരു കൗമാരക്കാരി. മഞ്ഞയും നീലയും ചുവരുകളുള്ള കെട്ടിട്ടടങ്ങൾക്കിടയിലെ ഇടുങ്ങിയ വഴിയിലേക്ക് ഗോളടിക്കുന്ന, നിക്കർ  മാത്രമിട്ടൊരു പത്തു വയസ്സുകാരൻ. കൊറാലയുടെ രണ്ടാം നിലയിൽ വലിച്ചുകെട്ടിയ ബെഡ്ഷീറ്റിന് പിന്നിൽ നിന്നുയരുന്ന ഫ്ലമെൻകോ ഗാനത്തിന്റെ തേങ്ങൽ.നടുമുറ്റത്തിരുന്ന് ലഹരിപ്പുക നുണയുന്ന , ദേഹമാകെ പച്ചകുത്തിയ യുവാക്കൾ. മുറ്റത്തെ മരത്തിൽ ചാരിവെച്ചിരിക്കുന്ന കുറ്റപ്പാട് തീർത്ത മീൻവലകൾ. അങ്ങനെയങ്ങനെ.... ദിവസങ്ങളായി ഞാൻ വരച്ചും നിറം നിറച്ചും തയ്യാറാക്കിയ ചിത്രങ്ങൾ. ഒന്നുമില്ല. ഒന്നും കാണാനില്ല.മനസ്സിന്റെ ചുവരുകളിൽ നിന്ന് അതെല്ലാം കീറിക്കളയണം .അഴുക്കുപിടിച്ച അഴകില്ലാത്തൊരു ചുമരപ്പോൾ ബാക്കിയാവും. ഇതൊരു പരാജയപ്പെട്ട യാത്രയാവും. കെട്ടിടങ്ങൾക്കും പള്ളികൾക്കും ബാറുകൾക്കും ആൾത്തിരക്കിനുമിടയിലെവിടെയോ 'ജിപ്സിക്കാലം' ഒളിക്കപ്പെട്ടിരിക്കുന്നു.

ഞങ്ങൾ ഒരു പ്ലെയ്റ്റ് കുക്കീസിനും  രണ്ട്   Cafe con Leche കാപ്പിക്കും എനിക്കൊരു മൊഹിറ്റോയ്ക്കും ഓർഡർ കൊടുത്തു.നാരങ്ങാനീരിൽ പുതിനയും റമ്മും ചേർത്ത സൊയമ്പൻ പാനീയമാണ് മൊഹിറ്റോ. ഓർഡർ പറഞ്ഞു കഴിഞ്ഞപ്പോഴാണ് റമ്മിന്റെ സാന്നിധ്യം ഓർത്തത്. ഏതാനും മണിക്കൂറായി ഏൽക്കുന്ന പോക്കുവെയിലും മുവായിരം വീട് കോളണിയിലെത്താതെ പോയതിന്റെ നിരാശയും ചേർന്ന് തലച്ചോറിൽ മൈഗ്രേയ്ൻ മിശ്രിതം തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ട്. റമ്മ്, അൽപമാണെങ്കിൽ പോലും ഈ സമയത്ത് അപകടകാരിയാവും. ഞാൻ വെയ്റ്ററെ തിരിച്ചുവിളിച്ച് മൊജിറ്റോയിൽ റമ്മ് വേണ്ടെന്ന് പറഞ്ഞു. അയാൾ ഒന്നിരുത്തിച്ചിരിച്ചു തിരിച്ചുപോയി. ഇതിപ്പോ ഗ്യാസില്ലാത്ത സോഡ പറഞ്ഞ പോലായല്ലോയെന്ന്  അമ്മു പൊട്ടിച്ചിരിച്ചു.



നെടുനീളത്തിൽ ഓർഡർ ചെയ്ത Cafe con Leche നമ്മുടെ പാൽ കാപ്പിയായിരുന്നു. നല്ല കടുപ്പം. നല്ല രുചി.നിറയെ പത. കുക്കീസും ഗംഭീരം. മൊഹിറ്റോയും ഉഗ്രൻ.റമ്മും സോഡയും കൂടി ചേർക്കാമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. നദിയിലൂടെ ധാരാളം കയാക്കുകൾ നീങ്ങുന്നുണ്ട്. സുവർണ്ണ ഗോപുരത്തിൽ സായാഹ്നം കൂടുതൽ സ്വർണ്ണം പൂശുന്നുണ്ട്. ബില്ലും ടിപ്പും കൊടുത്തിറങ്ങുമ്പോൾ ഞാൻ വെയ്റ്ററോട് ഇംഗ്ലീഷിലൊന്ന് പിറുപിറുത്ത് നോക്കി - ജിപ്സികളെക്കുറിച്ച്, അവരുടെ കോളണിയെക്കുറിച്ച്.അയാൾക്കത് മനസ്സിലായില്ല എന്നു തോന്നുന്നു. ടിപ്പ് കൊടുത്തത് വെറുതെയായി. കൗണ്ടറിൽ ചെന്നെന്നെ നോക്കി അയാൾ വീണ്ടും ചിരിച്ചു. മൊഹിറ്റോയിൽ റം വേണ്ടെന്ന് പറഞ്ഞപ്പോൾ ചിരിച്ച അതേ ചിരി.

രണ്ട് റസ്റ്റോറന്റുകൾക്കിടയിലൂടെ ഒരു നടവഴി പടിഞ്ഞാട്ട് പോകുന്നുണ്ട്. അത് പുരസ് റോഡിൽ ചെന്നു മുട്ടുന്നതും ടെട്ടേറിയ ബാഗ്ദാദിൽ കാഴ്ചയെത്തുന്നതും ഒന്നിച്ചാണ്.കഫേ ബാഗ്ദാദ്.ടെറ്റേറിയ ബാഗ്ദാദ്  എന്നും പേരുണ്ട്. കുടിക്കുന്നത് കാപ്പിയാണോ ചായയാണോ എന്നനുസരിച്ച് പേര് മാറ്റിപ്പറയാം. അല്ലെങ്കിൽ ഒന്നും പറയാതെ അകത്തെ വട്ടക്കുഷ്യനിലിരുന്ന് കടുപ്പിച്ച ഷെറി മൊത്തിക്കുടിക്കാം.
ആത്മാക്കൾ പുകയുന്ന സെമിത്തേരിയുടെ ഗന്ധമായിരുന്നു മിഡിൽ ഈസ്റ്റ് ചുവയുള്ള കഫേയ്ക്ക്. ചുടലനൃത്തത്തിനു ചേർന്ന താളങ്ങൾ അവിടത്തെ തളങ്ങളിൽ തങ്ങി നിന്നിരുന്നു. വിവിധയിനം ഹുക്കകളിൽ വീർപ്പുമുട്ടുന്ന വിവിധഗന്ധപ്പുകകൾ. പുറത്തെ ബൈക്ക് ചാരി ഒരു ക്രിസ്തുരൂപൻ. നീണ്ട താടി മുടി, കരുണയിറ്റുന്ന പാതിമയങ്ങിയ കണ്ണുകൾ.ഷർട്ടെന്നോ ജുബയെന്നോ തരം തിരിക്കാനാവാത്ത മേൽവസ്ത്രം. കാഷായനിറം. അതിലെ പ്രിൻറുകൾ 'ഓം' ആണോ എന്ന് ഞാൻ ശങ്കിച്ചു .അല്ല, ചക്രങ്ങളാണ്. ചെറിയ കാളവണ്ടിച്ചക്രങ്ങൾ പോലെ. നല്ല ഉയരം.ശരീരത്തിന്റെ പേശിപ്പെരുപ്പം വ്യക്തം. ഒരു കരുത്തൻ ക്രിസ്തു അഥവാ muscular Jesus. ഒരവസാനശ്രമം, ജിപ്സിക്കോളണിയെക്കുറിച്ചൊരന്വേഷണം,കരുത്തൻ ക്രിസ്തുവിനോട്'ഞാൻ അതു ചോദിച്ചു .അവൻ അനുകമ്പാപൂർവ്വം ചിരിച്ചു. അവന്റെ പച്ചകുത്തിയ വലത് കയ്യിലെ വൈൻ ഗ്ലാസിൽ കിടന്ന് ചുവന്ന സാൻഗ്രിയയും ചിരിച്ചു.സാൻഗ്രിയ. സ്പെയിനിന്റെ സ്വന്തം സാൻഗ്രിയ .ആ പേരിനു തന്നെയുണ്ട് ഒരു ലഹരി .തണുപ്പിച്ച ചുവപ്പൻ വൈനിൽ പഴങ്ങളോ പഴച്ചാറുകളോ ചേർത്ത് മേമ്പൊടിക്ക് ബ്രാണ്ടിത്തട്ടവുമിട്ട് വരുന്ന മോഹനയക്ഷിയാണ് സാൻഗ്രിയ. സാൻഗ്രിയയോട് ഞങ്ങൾ ചോദ്യമാവർത്തിച്ചു.ട്രിയാനയുടെ ജിപ്സികൾ എവിടെയാണ്? എവിടെയാണ് അവരുടെ നിറങ്ങളിൽ മുക്കിയെടുത്ത കൊരാലകൾ ? എവിടെയൊണ് അവരുടെ ഇപ്പോഴത്തെ മുവായിരം വീട് കോളണി?
ക്രിസ്തുവും സാൻഗ്രിയയും ചിരിച്ചു. ഇത്തിരി കുടിക്കൂ എന്ന് സാൻഗ്രിയ വൈൻ ഗ്ലാസിൽ അഴിഞ്ഞാടി.
ട്രിയാനയുടെ ജിപ്സികൾ ഇന്ന് ട്രിയാനക്ക് പുറത്താണ്, സെവിയ്യയിൽ.നഗരകേന്ദ്രത്തിൽ നിന്നും വളരെ ദൂരെ.
അതൊരു പുതിയ അറിവായിരുന്നു. ജിപ്സികളില്ലാത്ത ജിപ്സിക്കോളണി. ജിപ്സി ബാറിയോ.(തെക്കൻ സ്പെയിനിലെ മിക്ക നഗരങ്ങളിലും ഒരു ജൂതക്കോളണിയുണ്ടാകും. വളരെ ഇടുങ്ങിയ കല്ലു വിരിച്ച വഴികളും സിനഗോഗുകളുമൊക്കെയായി.എന്നാൽ ജൂതന്മാരെയെല്ലാം സ്പെയിൻ എന്നേ ആട്ടിയോടിച്ചു കഴിഞ്ഞു. പക്ഷേ ടൂറിസം ബ്രോഷറുകളിൽ ബാറിയോ ജൂഡയുടെ പ്രലോഭനങ്ങളുണ്ട്)
ഞാൻ പാതവക്കിലെ സ്ട്രീറ്റ് ലൈറ്റ് നോക്കി നിൽക്കുകയായിരുന്നു. ഏതോ വികൃതിച്ചെക്കൻ അതിന്റെ മനോഹരമായ തൂക്കുവിളക്കുകൾ എറിഞ്ഞുടച്ചത് പോലെയായിരുന്നു എനിക്ക് .പോക്കുവെയിലിന്റെ തിളക്കത്തിലും എന്റെ മുഖം മങ്ങി.
അതിൽ നിരാശപ്പെടാനൊന്നുമില്ല. സാൻഗ്രിയായുടെ  ചെഞ്ചുബനങ്ങൾ ആസ്വദിക്കുന്നതിനിടയിൽ അയാൾ ആശ്വസിപ്പിച്ചു. പത്ത് പതിനൊന്നു കഴിഞ്ഞാൽ ഏതെങ്കിലും ഫ്ലമൻകോ ബാറിൽ പൊയ്ക്കൊള്ളൂ. സെവിയ്യയിലെ എല്ലാ നല്ല ആർട്ടിസ്റ്റുകളും ജിപ്സികളാണ് .

സമയം ഏഴായിരിക്കുന്നു. യുറോപ്യൻ കരയിൽ നിന്ന് മടങ്ങാൻ സൂര്യന് മടിയാണ്. അത് കൊണ്ട് ഇരുട്ടാവാൻ ഒമ്പത് കഴിയും. എങ്കിലും ഏഴു മണി ,ഏഴു മണി തന്നെ. നാലു കിലോമീറ്റർ നടക്കാനുമുണ്ട്. വൈകിയാൽ ഫ്ലാറ്റിലിരുന്ന് അമ്മ എരിപൊരി തുടങ്ങും. ഞങ്ങൾ ബാഗ്ദാദ് കഫേയോട്  വിട പറഞ്ഞ് പുരസ് റോഡിലൂടെ നടന്നു തുടങ്ങി. പുരെസ് റോഡ് ചെന്നു കയറുന്നത് ട്രിയാനപ്പാലത്തിനോട് ചേർന്ന ആൾട്ടസാനോ ചത്വരത്തിലേക്ക് തന്നെയാണ്.




മൂന്ന് ചുവടിനു മുമ്പേ കഫേയിൽ നിന്ന് നക്ഷത്രങ്ങളുടെ പിടച്ചിൽ കേട്ടു .നക്ഷത്രങ്ങൾ കൂടു വിട്ടു പറക്കുന്ന ശബ്ദം. അവ മെല്ലെ മെല്ലെ പറന്നുയരുകയാണ്. ഞങ്ങൾക്ക് തിരിച്ചു നടക്കാൻ അത് മതിയായിരുന്നു. കഫേയുടെ ഉള്ളിലെ വട്ടക്കുഷ്യനുകളിൽ ഞങ്ങൾ ചെന്നിരുന്നു. മെലിഞ്ഞൊരു ഊശാൻ താടിക്കാരൻ ഗീത്താറിന്റെ തന്ത്രികളിൽ നിന്ന് തിളക്കമുള്ള താരങ്ങളെ തട്ടിപ്പറത്തുകയാണ്. അസാമാന്യമായ വായന. കുറച്ചു കഴിഞ്ഞപ്പോൾ അതിഥികൾക്ക് വീഞ്ഞും മറ്റും നൽകിയിരുന്ന സുന്ദരിക്കുട്ടി അയാൾക്കൊപ്പം ചേർന്നു പാട്ടു തുടങ്ങി.ഗിത്താർ താളമിട്ടു പിൻവാങ്ങി. പാട്ടിന്റെ ഇടവേളകളിൽ പഴയ പോലെ ഗിത്താർ ഉഷാറായി. ഫ്ലമെൻകോ ഗിറ്റാർ വായനയും ക്ലാസിക്കൽ ഗിറ്റാറും ഗ്വദാൽകിവിർ നദിയുടെ എതിർ കരകൾ പോലെ വ്യത്യസ്തമാണ്. വായ്പാട്ടാകട്ടെ തേങ്ങൽ പോലെ വലിഞ്ഞു വലിഞ്ഞു നീങ്ങുകയാണ്,വലിഞ്ഞു വലിഞ്ഞ് മുറുകുന്നൊരു മനസ്സ് വിതുമ്പുന്നത് പോലെ .ചിലപ്പോളത് വിരഹവിഹ്വലയായ കാമുകിയുടെ കണ്ണീരാവും. അല്ലെങ്കിൽ പൊതുസമൂഹത്താൽ ആട്ടിയോടിക്കപ്പെട്ട അധഃകൃത ഗോത്രങ്ങളുടെ നിരാശയും പ്രതിഷേധവും .വിവാഹസ്വപ്നങ്ങളിൽ വീണുപോയവളുടെ ആനന്ദം അനുഭവിപ്പിക്കുന്ന കല്യാണപ്പാട്ടുമാവാം. അന്താലൂസിയൻ ജിപ്സികളുടെ പ്രാദേശിക ഭാഷയായ 'കാലോ'യിലാണ് പട്ടിലെ ശീലുകൾ .ചില സംസ്കൃത വാക്കുകളും ഈ ഭാഷയിലേക്ക് കുടിയേറിയിട്ടുണ്ട്.വരികളിലെ വികാരതീവൃത പാട്ടുകാരിയുടെ മുഖത്തും ശരീരചലനങ്ങളിലും തർജ്ജമ ചെയ്യപ്പെടുന്നുണ്ട്.

ഞങ്ങൾ ജിപ്സികൾ
അലഞ്ഞു നടക്കുന്നവർ
അലച്ചിലാണ് ജീവിതം
അതാർക്കും മാറ്റാനാവില്ല.

എവിടേക്കോയുള്ള വഴികളിലൂടെ
എവിടേക്കും പോകുന്നവർ.
ഈ നദിക്കരയിലിരുന്ന്
കലയുടെ കൂട തുറക്കുന്നവർ.

ഒരാൾ നീട്ടിപ്പാടുന്നു.
ഒരാൾ നൃത്തം ചെയ്യുന്നു.
ഒരുങ്ങി വരുന്നൂ പൂർണ്ണചന്ദ്രൻ
ഒരു ജിപ്സിപ്പെണ്ണിനിന്ന് കല്യാണം .

ഒരു പാട്ട് തീരുന്നു. ഗിത്താർ മുഴങ്ങുന്നു. മുറിയിൽ കൂടുതൽ പുക. കൂടുതൽ ആളുകൾ .കൂടുതൽ കൊക് ടേലുകൾ. കൂടുതൽ ചൂട്. ഗിത്താറിസ്റ്റ്  ടീഷർട്ട് ഊരിക്കളയുന്നു. മെലിഞ്ഞ നെഞ്ചിൽ ഉയർന്ന് നില്ക്കുന്ന വാരിയെല്ലിൽ ശ്വാസ കോശങ്ങൾ പതിഞ്ഞതാളം വായിക്കുന്നു. പെൺകുട്ടി വീണ്ടും പാടുന്നു .ഗിത്താർ കൂടെപ്പോവുന്നു.വിരൽ ഞൊടിച്ചും കൈയടിച്ചും കൂട്ടുമേളമായി കൂട്ടുകാർ.

ഒറ്റക്കലയുന്നു ഞാൻ ,ഒരു ജിപ്സിക്കുട്ടി.
ഭൂമിയെനിക്കമ്മ, സുര്യൻ സോദരൻ
വലിയ വടി വെച്ചെന്നെ വല്ലാതെയടിക്കല്ലേ
വലിയ കല്ലുകളാൽ വെറുതെയെറിയല്ലേ.
തല്ലു കിട്ടിയാൽ ഞാനോടും
കല്ലുകൊണ്ടാലും ഓടിപ്പോകും
ദൈവമേ, ഞനതല്ലാതെന്തു ചെയ്യാൻ?
ഞാനൊരു ജിപ്സിക്കുട്ടിയല്ലേ.
ഇതെനിക്കുള്ള ശാപമല്ലേ!

പാട്ടും ഗിത്താറും സങ്കടത്തിരകൾ ഉയർത്തുകയാണ്. ഒരു ഷോ നടത്തുകയൊന്നുമല്ലയവർ. സംഗീതം നൽകുന്ന സന്തോഷത്തിലേക്കും സന്താപത്തിലേക്കും മനസ്സിനെ മറകൾ മാറ്റി നിർത്തുകയാണ്. വീഞ്ഞോ ഷെറിയോ റമ്മോ ലഹരിപ്പുകയോ അവരെ സഹായിക്കുന്നുണ്ടാകാം.
(ഫ്ലമെൻകോ ഒരു ത്രിവേണീസംഗമമാണ് .ടോക്കെ (toque)എന്ന ഗിത്താറും കാൻറെ(cante)എന്ന പാട്ടും ബെയ്ലെ (Baile)എന്ന ടാപ് ഡാൻസും സംഗമിക്കുമ്പോൾ നാമതിൽ മുങ്ങിക്കുളിച്ചുപോവും. നമ്മുടെ ഒപ്പന പോലെ, മാർഗ്ഗംകളി പോലെ, തിരുവാതിരക്കളിപോലെ ഗ്രാമീണ കലയാണ് ഫ്ലമെൻകോ.ഈയടുത്താണ് അത് സ്റ്റേജുകളിലെ ഷോ ആയത് )

ബാഗ്ദാദിൽ നിന്ന് മടങ്ങുമ്പോൾ ഞങ്ങൾ വല്ലാത്തൊരു മൂഡിലായിരുന്നു. നിലാവ് പോലെ നേർത്തൊരു പാട മനസ്സിൽ തൂങ്ങുന്നുണ്ട്.കരച്ചിലും കവിതയും വരുന്നൊരാമ്പിയൻസ് .

അമ്മൂ. കുറച്ചു വരികൾ തോന്നുന്നുണ്ട് .ഫ്ലമെൻകോയ്ക്ക് പറ്റിയത്.
എന്നാൽ പോരട്ടെ, എന്നായി അമ്മു.

ഗന്ധമേറും പൂവാണ്  ഞാൻ തന്നത്.
ഗാഢമെൻ പ്രണയമല്ലോ നീ വലിച്ചെറിഞ്ഞത്.
ട്രിയാനാ. ട്രിയാനാ .. ഓ ട്രിയാന

അത്രയുമായപ്പോൾ ഞാൻ ഇടറിപ്പോയി. കണ്ണുകൾ നിറഞ്ഞുപോയി. ഫ്ലമെൻകോ മോണുമെന്റിലേക്ക്  നടന്നെത്തുന്നതുവരെ ഞങ്ങൾ നിശബ്ദരായിരുന്നു.


ഫ്ലമെൻകോ സ്മാരക പ്രതിമയോട് ചേർന്ന തിണ്ണയിൽ ഞങ്ങളിരുന്നു. ഒരു പ്രതിമ കൂടി കാണാനുണ്ട് .അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും ഇവിടെയുണ്ടോയെന്നെനിക്കുറപ്പില്ല. ചരിത്രം തന്നെ തള്ളിക്കളഞ്ഞവനാണ് .ജുവാൻ റോഡ്റിഗോ . .1492 ഒക്ടോബർ 12 ന് ക്രിസ്റ്റഫർ കൊളമ്പസിന്റെ ലാ പിന്ത (La Pinta) എന്ന കപ്പലിൽ ഈ നാവികനുമുണ്ടായിരുന്നു. കപ്പലോട്ടക്കാരായ അനേകം ട്രിയാന ജിപ്സികളിൽ ഒരാൾ. രാത്രി രണ്ടു മണിക്ക് ബഹാമിയൻ ദ്വീപ് അയാൾ കാണുന്നു. അയാൾ വിളിച്ചു പറഞ്ഞു - Teira ... Teira.(അതെ, തീരം, തീരം എന്നു തന്നെ. ഇന്ത്യയിൽ നിന്ന് പടർന്ന ജിപ്സികളുടെ ഭാഷയിൽ അങ്ങനെ ഒരു പാട് സംസ്കൃതപദങ്ങളുണ്ട്. ) ഒരു യൂറോപ്യൻ ആദ്യമായി അമേരിക്കൻ തീരം കാണുകയായിരുന്നു അപ്പോൾ .എന്നാൽ ആ ഖ്യാതി കൊളമ്പസ് കവർന്നെടുത്തു. റോഡ്റിഗോ വിസ്മൃതനായി. ബാഗ്ദാദ് കഫേയിൽ കേട്ട പാട്ട് തേങ്ങി വരുന്നു......
ദൈവമേ, ഞാനെന്തു ചെയ്യാൻ?
ഞാനൊരു ജിപ്സിക്കുട്ടിയല്ലേ.
ഇതെനിക്കുള്ള ശാപമല്ലേ!

ബാഗ്ദാദ് കഫേയിൽ നിന്നിറങ്ങുമ്പോഴേ മനസ്സിടിഞ്ഞു തുടങ്ങിയതാണ്. റോഡ്റിഗോയുടെ കഥ കൂടിയായപ്പോൾ ഗിത്താനോകൾ ( ഹിറ്റാനോ -സ്പാനിഷ് ) ഞങ്ങളുടെ മനസ്സുകളിലെ ഉരുൾപൊട്ടലുകളിൽ പിടഞ്ഞു.




സെവിയ്യ ഭാഗത്ത് ട്രിയാന ഇസബല്ലപ്പാലത്തിൽ നിന്ന് താഴോട്ടിറങ്ങി ,നദിയോട് ചേർന്ന നടപ്പാതയിലൂടെ ഞങ്ങൾ നടന്നു. വെയിലൊന്നൊതുങ്ങിയിട്ടുണ്ടെങ്കിലും ജരാക്കണ്ട് മരങ്ങളിൽ ചേക്കേറിയിരിക്കുന്ന പൂക്കളുടെ നീലക്കുത്തൽ അടങ്ങിയിട്ടില്ല. നദിയിൽ കയാക്കിങ്ങ് നടത്തുന്നവർ ഇനിയും കര പറ്റിയിട്ടില്ല. അവരെക്കാത്ത്  ബെറ്റിസ് റോഡിലെ ടപാസ് റെഡ്ടോറണ്ടുകളിലെ തീൻമേശകൾ അസ്വസ്ഥരാവുന്നുണ്ടായിരിക്കാം.പല നിറങ്ങൾ പൂശിയ ട്രിയാനച്ചുമരുകൾക്കപ്പുറത്ത് നിന്ന് ഒരു പള്ളിയുടെ മണി ഗോപുരം സെവിയ്യയിലേക്ക് എത്തി നോക്കുന്നുണ്ട്. ട്രിയാനയിൽ നടത്തിയ മിസ്സെലേനിയസ് അലച്ചിലിൽ ഞങ്ങളാ പള്ളി കണ്ടിരുന്നു.പുരെസ് റോഡിലെ വിശുദ്ധ അനയുടെ(Santa Ana/St.Ann) പതിഞ്ഞ പിങ്ക് നിറമുള്ള പള്ളി. ആ പള്ളിയുടെ മണിഗോപുരം ട്രിയാനപ്പാലത്തിൽ നിന്നേ കാണാം. നദിക്കക്കരെയുള്ള, ഉയരവും പ്രശസ്തിയും കൂടിയ ഹിരാൾദ ടവറിനെ നോക്കി അപകർഷതാബോധത്തോടെ അത് തല താഴ്ത്തി നിൽക്കുന്നു. എങ്കിലും ഹിരാൾദ   ടവറിന്റെ ഇരുണ്ടു കൂർത്ത ഗോഥിക്ക് ശൈലിയേക്കാൾ കേമം മൂറിഷ് സ്പർശമുള്ള ,ട്രിയാന ടൈലുകൾ പുതച്ച് സുന്ദരമായ ഈ മണി ഗോപുരം തന്നെയാണ് .ഇവിടെ നിന്ന് നോക്കുമ്പോൾ ട്രിയാനയുടേയും സെവിയ്യയുടേയും ഭാവങ്ങൾ ഏറെ വിത്യസ്തമാണ്. ഒരു നദിയേക്കാൾ ദൂരമുണ്ട് ഈ കരകൾക്കിടയിൽ. നിറത്തിൽ, സൗധരൂപങ്ങളിൽ, ഗന്ധങ്ങളിൽ, ആംമ്പിയൻസിൽ .അങ്ങനെയങ്ങനെ കാതങ്ങൾ ദൂരമുണ്ട്.

ഇസബെല്ലപ്പാലത്തിനടിയിലൂടെ ഊളിയിട്ടെത്തിയ കാറ്റ് ട്രിയാനയ്ക്കും സെവിയ്യയ്ക്കും ഇടയിൽ ഇത്തിരിനേരം തത്തിക്കളിച്ച്, ഗ്വദാൽകിവിർ  നദിയോട്   കിന്നരിച്ച് പടിഞ്ഞാറോട്ട് ട്രിയാനയിലേക്ക് കയറിപ്പോയി. ട്രിയാനയിൽ  ടപാസ് ബാറുകളിലും  റോഡരികിലും മരച്ചുവടുകളിലും  സായാഹ്നത്തോടൊപ്പം നുരയുന്ന വീഞ്ഞു ഗ്ലാസുകളിലും ഷെറിക്കോപ്പകളിലും അവൻ മുങ്ങി നിവരും. ആ ലഹരിയിൽ പഴയ ജിപ്സിക്കൂടാരങ്ങളിലേക്ക് വെച്ച് പിടിക്കും. പോകരുതെന്ന് ആരും അവനെ തടയില്ല .രാത്രികളിൽ അവിടെയെത്തുന്ന താന്തോന്നികളുമായി പുലരും വരെ കറങ്ങി നടക്കും.പാപരാ വെളുക്കുമ്പോൾ റോഡ്രിഗസിന്റേയും ബെൽ മൗണ്ടിനേറെയും പഴയ നാവികരുടേയും ആത്മാക്കൾക്കൊപ്പം ഗ്വദാൽകിവിറിന്റെ ഏതെങ്കിലും കൈവഴികളിലേക്കിറങ്ങി ഇസെബല്ലപ്പാലത്തിന്നടിയിലൂടെ തിരിച്ചു പോകും.

നടവഴിയോട് ചേർന്ന തിണ്ണയിൽ ഞങ്ങളിരുന്നു. ട്രിയാനയ്ക്കു മുകളിലൂടെ എല്ലാം പടിഞ്ഞാറോട്ട് പറന്ന് കൊണ്ടിരിക്കയാണ്,പോക്കുവെയിലും സൂര്യനും പക്ഷികളും.
പാലത്തിലൂടെ ധാരാളം സഞ്ചാരികൾ ട്രിയാനയിലേക്ക് കടക്കുന്നു, ട്രിയാനയുടെ ജിപ്സി സ്പർശമേൽക്കാൻ.



ഞാൻ തിണ്ണയിലേക്ക് മലർന്നു കിടന്നു. എന്തൊക്കെ വൃത്തികേടുണ്ടാവും അവിടെയൊക്കെ ,ഇങ്ങനെ കിടക്കരുത്' എന്നൊക്കെ മിനി പറയുന്നുണ്ട്. ഞാനാകാശത്തേക്ക് നോക്കിക്കിടന്നു. ഫ്ലമെൻകോ നർത്തകിയുടെ ബഹുവർണ്ണപ്പാവാട പോലെ മനോഹരമീയാകാശം. നീലയും കാറും കലർന്നിടത്തേക്ക് ചുവപ്പിഴകൾ നെയ്തു ചേർക്കുന്നു അസ്തമയസൂര്യൻ. ഗ്വാഡൽക്യുവർ നദിക്ക് മേൽ വട്ടമിട്ട് പറക്കുന്ന ചെറുകിളികൾ അതിൽ കറുപ്പിലും വെളുപ്പിലും ഡിസൈനിടുന്നുണ്ട്.

പക്ഷേ എവിടെയെന്റെ ജിപ്സികൾ? ഹിറ്റാനോകൾ?
നഗരം ഉപേക്ഷിച്ച ഏതോ കോണിൽ അട്ടിയിട്ടുകൂട്ടിയ മുവ്വായിരം കൂടുകളിൽ അവർ കലപില കൂട്ടുന്നു.ഉച്ചച്ചൂടിന്റെ പൊള്ളലിൽ പരസ്പരംകൊത്തിവലിക്കുന്നു, ചീത്ത വിളിക്കുന്നു. രാത്രിയുടെ അജ്ഞാതമായൊരു ആഭിചാരം നൽകുന്ന ഉണർവ്വിൽ പഴയ കൂടുകളിലേക്ക്, ട്രിയാനയിലേക്ക് കുഴഞ്ഞ ചിറകുകളുമായി പറക്കുന്നു. അവിട്ടെ പാട്ടായും ഗിത്താർ ചിണുങ്ങലായും നൃത്തമായും പരക്കുന്നു.

ഞാനാലോചിക്കുകയായിരുന്നു. ട്രിയാനയിൽ ഞങ്ങളെന്താണ് കണ്ടത്.? ഒരു ടൂറിസ്റ്റിന് മേനിപറയാനുള്ളതൊന്നും കണ്ടില്ല. അത്രയൊന്നും ആഘോഷിക്കപ്പെടാത്ത കുറച്ചുപള്ളികൾ, എവിടെയും കാണാവുന്ന കുറേ കഫേകൾ, ചായമടിച്ച വീട്ടു ചുമരുകൾ, നീലമുങ്ങിയ സെറാമിക് ടൈലുകൾ, കറുപ്പഴകിൽ രണ്ട് പ്രതിമകൾ , ബാഗ്ദാദ്, ബാഗ്ദാദിലെ ക്രിസ്തുരൂപന്റെ വലതുകൈയിലെ സാൻഗ്രിയയിൽ മുങ്ങി മരിച്ച ജിപ്സിക്കോളണി, ആളുകൾ ,ശബ്ദങ്ങൾ ...  അത്ര മാത്രം. എന്നിട്ടും ..

ചില സ്ഥലങ്ങൾ നാം കാണുകയല്ല, അറിയുകയാണ്. ചിലയിടങ്ങളിൽ നാം നടന്നു പോവുകയല്ല ,അവിടെ അലിഞ്ഞു തീരുകയാണ്. ചിലപ്പോൾ നാം മടങ്ങുന്നേയില്ല, പിന്നെയെത്ര യാത്രകൾ ചെയ്താലും, എത്ര ദൂരം സഞ്ചരിച്ചാലും.കരച്ചിലും കവിതയും കൂടിക്കുഴയുന്ന ഹിറ്റാനോച്ചുവ തലച്ചോറിൽ കലരുന്നു.  ഞാൻ പാടി.പടിഞ്ഞാറോട്ട് പോകുന്ന കിളികളോട് , സൂര്യനോട്  , അസ്തമയത്തോട്, നിറങ്ങളായ് നിരന്ന ചുമരുകളോട് ,കരയുന്ന കന്യകയോട് ,ഇല്ലാതെ പോയ
ജിപ്സിക്കൊരാലകളോട്.

പ്രിയേ, പോകുന്നു ഞാൻ
നൽകുന്നു നിനക്കെൻ ഹൃദയം
നാലറകളവ നാലു ചഷകങ്ങൾ
നാലിലും നിറച്ചുണ്ടെന്റെ പ്രേമം.
ട്രിയാന .... ട്രിയാന.... ഓ ട്രിയാനാ.....

ഞാൻ പാടി. അമ്മു ജയ്പൂർ സ്റ്റയിലിൽ വാഹ് വാഹ് പറഞ്ഞു.  റമ്മടിക്കാതെത്തന്നെ അച്ഛൻ  പൂസായിരിക്കുന്നു, വേഗം തിരിച്ചു പോകാം, എന്നായി മിനി.
ഞങ്ങൾ സെവിയ്യയിലേക്ക് തിരിച്ചുനടന്നു.ട്രിയാനയെ പ്രേമിച്ചവനോടുള്ള പരിഭവത്തിൽ സെവിയ്യയിലേക്കുള്ള റോഡ് കെറുവിച്ചു കറുത്തു കിടന്നു.

Friday 4 May 2018

ഹക്കുണ മത്താത്ത ഭാഗം രണ്ട് (ആഫ്രിക്കൻ സഫാരി)


AFRICAN  SAFARI

ഹക്കുണ മത്താത്ത - രണ്ട്
------------------------------------------------------------------------
മന്യാരയില്‍ നിന്ന് മസായിപ്പുരയിലേക്ക്
--------------------------------------------------------------------------------------------------

വൈകിയുറങ്ങിയാലും രാവിലെ വൈകാതെയുണരാൻ കഴിയുന്നത്  ഇത്തരം യാത്രകളിൽ മാത്രമാണ്. പ്രതീക്ഷകളുടെ തെളിച്ചവുമായാണ് ഇന്നത്തെ പുലരിയും വന്നിരിക്കുന്നത്. മുറിയിലെ കെറ്റിലിൽ തന്നെ ഒരു കട്ടൻ ചായയുണ്ടാക്കി ടാബുമായി ഞാൻ ബാൽക്കണിയിൽ ചെന്നിരുന്നു. ഗുജറാത്തിൽ നിന്നും 'ഒപ്പത്തിനൊപ്പം '  ഫലസൂചനകൾ വന്ന് കൊണ്ടിരിക്കുന്നു. ലോഡ്ജിലെ പുൽത്തകിടിയും നീന്തൽക്കുളവും മന്യാരത്തടാകക്കരയിലെ മരത്തിരക്കും ഇവിടെയിരുന്ന് കാണാം. മന്യാരത്തടാകത്തിൽ നിന്നുള്ള തണുത്ത കാറ്റ് കർട്ടനുകളെയും വകഞ്ഞു മാറ്റി മുറിയിലേക്ക് കയറിപ്പോയി. 





നല്ല പുത്തൻകാറ്റ് - കാറ്റിനെത്തലോടി അമ്മ പുറത്തേക്ക് വന്നു. യാത്രയ്ക്ക് തയ്യാറായിരിക്കുന്നു. രാവിലത്തെ നടത്തം അമ്മ ഉപേക്ഷിക്കാറില്ല.ഞാൻ പ്രഭാതകൃത്യങ്ങൾ കഴിച്ച് 
അമ്മയുമായി നടത്തത്തിനിറങ്ങി.മാനേജരും മറ്റു ജോലിക്കാരും അമ്മയെക്കണ്ടോടിയെത്തി കുശലം പറഞ്ഞു, ഹബാരി യാ സുബുഹി പറഞ്ഞു.അമ്മ അവരോട് മലയാളത്തിൽ നിറയെ വർത്തമാനം പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് അമ്മ താരമായിരിക്കുന്നു


(അമ്മയ്ക്ക് സ്വന്തമായൊരു ആഗോള ഭാഷാസംവിധാനമുണ്ട്. കുവൈത്തിൽ അപ്പാർട്ട്മെന്റ് കെയർടേക്കറായ  ഇറാനിയുമായി അമ്മ സുഖമായി സംസാരിക്കും. പൊട്ടും പൊടിയുമുള്ള ഞങ്ങളുടെ അറബി മടുക്കുമ്പോൾ ഇറാനി അമ്മയെക്കണ്ട് കാര്യം പറയും. ഇത്തിരി 'കയ്യും കലാശവും'ചെലവാകുമെങ്കിലും  അമ്മയ്ക്ക് കാര്യം മനസ്സിലാകും. ഇറാനിച്ചേട്ടൻ അറബിയല്ല പാർസിയാണ് സംസാരിക്കുന്നതെന്ന് പന്ത്രണ്ട് കൊല്ലം കഴിഞ്ഞാണ് അമ്മയ്ക്കും ഞങ്ങൾക്കും മനസ്സിലായത്. ) 

ലോഡ്ജിന് മുൻവശത്ത്  വായാടികളായ കിളികളുടേയും താന്തോന്നികളായ ബബൂണുകളുടേയും അവരുടെ തെമ്മാടിത്തം ഗതികെട്ട് സഹിക്കുന്ന പുൽത്തകിടിയുടേയും ഇടയിൽ കൂടെ ഞങ്ങൾ അര മണിക്കൂർ നടന്നു.അമ്മയുടെ മുട്ടുകൾ അയഞ്ഞു. പിന്നെ കുറച്ച് നേരം ബബൂണുകളുടെ പരാക്രമങ്ങൾ നോക്കി നിന്നു. തനി മുഷ്ക്കന്മാരാണിവർ. അവിടെ കിടന്നിരുന്ന ഒരു സഫാരി വണ്ടിയുടെ ജനൽ -ചില്ല് തുറക്കാനുള്ള ശ്രമത്തിലാണ് രണ്ട് മല്ലന്മാർ. വണ്ടി തുറന്ന് എന്തെങ്കിലും നശിപ്പിച്ചാലോ എന്ന് ഭയന്ന് ഞാനവരെ ഓടിക്കാൻ നോക്കി. എന്റമ്മോ, അവരുടെ ഒരു കാറലും അലറലും ചാട്ടവും.ഞങ്ങൾ പേടിച്ചു പോയി. ഞങ്ങളോടും വണ്ടിയോടുമുള്ള ദേഷ്യം അവർ തീർത്തത് റിയർവ്യൂ മിറർ ഒടിച്ചിട്ടിട്ടാണ്. മൂട്ടിലെ രോമക്കാട് പൊക്കി തുളുമ്പുന്ന ചന്തിക്കിട്ട് രണ്ട് പൊട്ടിക്കണം ഈ പോക്കിരിത്തരത്തിന്. 





ഞങ്ങൾ പ്രാതൽ കഴിച്ച് മെസ്ഹാളിന് ചേർന്നുള്ള പുൽത്തകിടിയിലെ കസേരയിൽ ചെന്നിരുന്നു. അപ്പോഴേക്കും അമ്മയ്ക്ക് കൂട്ടായി റഷീദ് വന്നു. അവർ ആഗോളഭാഷയിൽ വർത്തമാനവും തുടങ്ങി. റഷീദിന്റെ അപ്പൂപ്പൻ മുതലുള്ള കുടുംബചരിത്രം അമ്മയിനി ചോദിച്ചറിയും.ഞാൻ റൂമിലേക്ക് മടങ്ങുമ്പോൾ അമ്മുവും മിനിയും പരിഭ്രാന്തരായി പുറത്തേക്ക് വരുന്നു. 
എന്തു പണ്യാ ചെയ്തേ? എന്ന ചോദ്യത്തിൽ അവർ എന്നോടുള്ള ദേഷ്യം ഒതുക്കി വെച്ചു. 

ബാൽക്കണിയിൽ നിന്ന് പോന്നപ്പോൾ ഞാൻ വാതിലടയ്ക്കാൻ വിട്ടു പോയി. അമ്മു മുറിയിലേക്ക് കടന്നപ്പോൾ വലിയൊരു ബബൂൺ കർട്ടൻ വകഞ്ഞുമാറ്റി
അമ്മുവിനെത്തുറിച്ചു നോക്കുന്നു. തീവ്രഭയത്തിന്റെ         ഉർജ്ജസ്ഫോടനത്തിൽ അവൾ അലറി വിളിച്ചു. കാട്ടിൽ പോലും കേട്ടിട്ടില്ലാത്ത ആ ഗർജ്ജനത്തിൽ ബബൂൺ വിറച്ചു.
ജീവനും കൊണ്ടുള്ള പാച്ചിലിൽ അവൻ 'പേടിച്ചു തൂറിയ ' അടയാളങ്ങൾ ബാൽക്കണിയിലെമ്പാടുമുണ്ട്. പാവം              ബബൂൺ.

ഒമ്പതു മണിയോടെ മന്യാര ലോഡ്ജിനോടും ജോലിക്കാരോടും നന്ദി പറഞ്ഞ് സെരെങ്കട്ടിയിലേക്ക് പുറപ്പെട്ടു. മന്യാരയിൽ നിന്നുള്ള കുണ്ടൻവഴി സെരെങ്കട്ടി റോഡിലേക്ക് കയറുന്ന  കവലയിൽ ടാൻസാനിയൻ കരകൗശല വസ്തുക്കൾ വിൽക്കുന്ന ചില കടകളുണ്ട്. അതിൽ പകിട്ട് കുറഞ്ഞ കടയിലേക്ക് ഞങ്ങൾ ചെന്നു. പകിട്ട് കുറവെന്നാൽ വിലക്കുറവെന്ന് കൂടിയാണ് .രണ്ടു മുറികളും റഷീദിന്റെ ഛായയുള്ള യുവാവും ഒരു വൃദ്ധനും തടിയിൽ പണിത ശില്പങ്ങളും ഗോത്രവാസനകൾ കാണിക്കുന്ന മൂന്ന് മരക്കസേരകളുമാണ് കട. മണ്ണ് പുരണ്ട് നിലത്തിരിക്കുന്ന മുണ്ടൻ ശില്പങ്ങൾ മക്കോണ്ട ഗോത്രത്തിന്റെ സ്പെഷ്യാലിറ്റിയാണ് .പൊടിപിടിച്ച് നിറം മങ്ങി മുൻ ചുമരിൽ തൂങ്ങുന്ന കാൻവാസ് ചിത്രങ്ങളും ടാൻസാനിയൻ സ്പെഷ്യാലിറ്റിയാണ്. 







കടക്ക് പുറത്ത് മണ്ണിൽ കുടിയിരുത്തപ്പെട്ട മാക്കോണ്ടെകളുടെ പരിപാലനം വൃദ്ധനാണെന്ന് തോന്നുന്നു. പോളീഷ് ചെയ്ത്  മിനുക്കിയിട്ടില്ലാത്ത പരുക്കൻ ശില്പങ്ങൾക്കില്ലാത്ത  ഒരപകർഷത വൃദ്ധനുണ്ട്. എന്നാൽ ചമയങ്ങളുടെ ചതിവില്ലാത്ത ആ അസംസ്കൃത ശില്പങ്ങളാണ് ഞങ്ങളെ ആകർഷിച്ചത്.

കരിമരത്തിലാണ് ശിൽപങ്ങൾ. കറുപ്പ് നിറവും പരുക്കൻ ഭാവവും ശില്പങ്ങൾക്ക് ആഫ്രിക്കൻ ഗോത്രച്ചുവ നൽകുന്നു. തെക്കേ ടാൻസാനിയായിലും മൊസാംബിക്കിലുമായി ചിതറിക്കിടക്കുന്ന മാക്കോണ്ടെ ഗോത്രക്കാരാണ് ഇത്തരം ശില്പങ്ങളുടെ പരമ്പരാഗത നിർമ്മാതാക്കൾ .  കൈത്തൊഴിലാണവർക്കിത്. ഗോത്രനാമത്തിൽ തന്നെ ശില്പങ്ങൾ അറിയപ്പെടുന്നു.ആഫ്രിക്കൻ മനുഷ്യരുപങ്ങൾ, അവരുടെ ഉത്സവങ്ങൾ, മൃഗങ്ങൾ, ദേവഗണങ്ങൾ, ഭൂതപ്രേതങ്ങൾ, ആചാരനൃത്തങ്ങളിലുപയോഗിക്കുന്ന മാസ്ക്കുകൾ എന്നിവയൊക്കെയാണ് മാക്കോണ്ടെ ശിൽപങ്ങളാവുന്നത് .എങ്കിലും ഒരു കുടുംബമെന്ന പോലെ പത്തും ഇരുപതും മനുഷ്യരൂപങ്ങൾ കുഴൽപരുവത്തിൽ കെട്ടുപിണച്ച് നെയ്തെടുക്കുന്ന ട്രീ ഓഫ് ലൈഫ് അഥവാ ഫാമിലി ട്രീ അണ് ഇവരുടെ ക്ലാസിക് .ഇത്തരം ശില്പവേലകൾ ഉജാമ എന്നറിയപ്പെടുന്നു.ഞങ്ങളുടെ സമ്പന്നദാരിദ്ര്യവും സമൃദ്ധമായ പിശുക്കും അവയുടെ വിലയും ഒത്തുപോവുന്നില്ല. മൂന്ന് മാക്കോണ്ടെകളെ ഏതാനും മിനുറ്റുകൾ നീണ്ട വിലപേശലിനൊടുവിൽ ഞങ്ങൾ സ്വന്തമാക്കി.ഭംഗിയായി പണിത് കറുപ്പിച്ചു മിനുക്കിയ ഒരു 'മരച്ചട്ടി'യും . ചട്ടിയുടെ വശങ്ങളിൽ മനുഷ്യ രൂപങ്ങളും :- ' ചന്തത്തിൽ കൊത്തിവെച്ചിരുന്നു. പറയുന്ന വിലയുടെ പകുതിയെങ്കിലും താഴ്ത്തിയേ ചോദിക്കാവൂ എന്നാണ് റഷീദിന്റെ താക്കീത്. അതിലും വളരെ താഴ്ത്തിയാണ് ഞങ്ങൾ ശിൽപ്പങ്ങൾ കൈപ്പറ്റിയത്.( മലയാളിക്ക് വിലപേശലിൽ ട്യൂഷൻ നല്കുന്നു പാവം റഷീദ് !) പുലിയും സിംഹവും ആനയും തൂങ്ങിക്കിടക്കുന്ന മൂന്ന് കീചെയ്നുകൾ അമ്മുവിന് സൗജന്യമായി വൃദ്ധൻ നൽകുകയും ചെയ്തു, കൂട്ടുകാർക്ക് കൊടുക്കൂ എന്നും പറഞ്ഞ്. 



മൃദുമരങ്ങളിൽ ഗോത്രാചാരങ്ങൾക്കാവശ്യമായ മാപിക്കികൾ (mask) ഉണ്ടാക്കിയാണ് മക്കോണ്ടകൾ ഈ 'തടിപ്പണി' തുടങ്ങിയത്.ഈസ്റ്റ് ആഫ്രിക്കയിൽ കോളണി സ്ഥാപിക്കാൻ വന്ന പോർട്ടുഗീസുകാരാണ് ഇവരുടെ കേമത്തം തിരിച്ചറിഞ്ഞത്. ലോലമായ മരത്തിലുണ്ടാക്കുന്ന ശില്പങ്ങൾക്ക് ഈടില്ലായിരുന്നു. അതിന് പരിഹാരമായത് കട്ടത്തടിയായ കരിന്താളിയുടെ കറുത്ത കാതലാണ്. കരിന്താളിയിൽ പുതിയ ആശയങ്ങളും പുതിയ രൂപങ്ങളും ഉളിക്കൊത്തിൽ പിറന്നു. മറ്റ് വൻകരകളിൽ നിന്നുള്ള ടൂറിസ്റ്റുകൾ മക്കോണ്ടകളുടെ കെട്ടുകളുമായി തിരിച്ചുപോയി. അമേരിക്കയിലേയ്ക്കും യൂറോപ്പിലേയ്ക്കും അവ കയറിപ്പോയി. എഴുപതുകളിൽ അബ്സ്ട്രാക്ടിസവും ആധുനികതയും മക്കോണ്ടകളെ ആവേശിച്ചു. അപ്പോളും അവ കറുത്ത നിറവും കടുത്ത മുഖവും ഉപേക്ഷിച്ചില്ല. മക്കോണ്ട ശില്പങ്ങൾ ലോകമെമ്പാടും പേരെടുത്തപ്പോൾ ജോർജ് ലിലാംഗ പോലെ ചിലരെ പ്രശസ്തരായുള്ളു. ബാക്കിയുള്ളവർ  ഗ്രാമങ്ങളിൽ ജന്മസിദ്ധകലാശേഷിയും സ്വാഭാവികദാരിദ്ര്യവുമായി കഴിയുന്നു. തങ്ങളുടെ കുലത്തിൽ നിന്ന്  മുസാമ്പിക്കിലും ടാൻസാനിയായിലും രാഷ്ട്രനേതാക്കളുണ്ടായിട്ടുണ്ടന്ന് ഇവർക്ക് വമ്പ് പറയാം എന്ന് മാത്രം. ടാൻസാനിയായിലെ പ്രസിഡണ്ടായിരുന്ന ബെഞ്ചമിൻ മ്കപായും മൊസാംബിക്കിലെ ന്യൂസിയും.ഇന്ത്യയിലെ ദളിതർ കെ ആർ നാരായണനെക്കുറിച്ചും കെജി ബാലകൃഷ്ണനെക്കുറിച്ചും ഊറ്റം കൊള്ളുന്ന പോലൊരു മണ്ടത്തരം





.

വൃദ്ധനും റഷീദിന്റെ ചായയുള്ളവനും സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി. വിലപേശലിലെ ഔത്സുക്യം അവരെക്കുറിച്ചറിയാനും ശിൽപ്പങ്ങളെക്കുറിച്ചറിയാനും കാണിച്ചത് അവരെ സന്തോഷിപ്പിച്ചിരിക്കാം. സെരംങ്കട്ടി റോഡിൽ കുറച്ച് ചെന്നപ്പോൾ വലത് വശത്തെ വലിയൊരു കടയിലേക്ക് വണ്ടി കയറ്റി നിർത്തി. ആഫ്രിക്കൻ ഗല്ലേറിയ . 
ധനികരായ സഞ്ചാരികളെ വശീകരിക്കാനുള്ള ആർഭാടങ്ങളൊക്കെ ആ വലിയ വിൽപനശാലയ്ക്കുണ്ടായിരുന്നു. ധാരാളം പൂച്ചെടികളും ചെറു മരങ്ങളും ഭംഗിയായി അടുക്കിയ പാറക്കെട്ടുകളും മൃഗങ്ങളുടെയും മനുഷ്യരുടേയും ശില്പങ്ങളുമൊക്കെയായി ഭംഗിയായ ലാൻഡ് സ്ക്കേപ്പിങ്ങ്. കരിങ്കൽ പരപ്പിനു മേൽ ആൾപ്പൊക്കമുള്ള രണ്ട് മാക്കോണ്ടെകൾ. ഗാല്ലേറിയയുടെ പുറംചുവരിൽ നിരത്തിത്തൂക്കിയിട്ട ടിൻകാടിൻകാ ചിത്രങ്ങൾ. ആരേയും മോഹിപ്പിക്കുന്ന നിറസമൃദ്ധി, കേമമായ വരകൾ .മറു വശത്തെ ചുമര് മൂടുന്നത് പല വലുപ്പത്തിൽ രൂപത്തിൽ നിറങ്ങളിൽ മുഖം മൂടികൾ. കെട്ടിടത്തിനുള്ളിൽ കാത്തിരിക്കുന്ന ചിത്രശില്പകലാവനത്തിലേക്കുള്ള പടികൾ കയറുമ്പോൾ ഞാൻ മനസ്സിലുറപ്പിച്ചു - ഇതൊക്കെ കാണുക. സമയമെടുത്ത് കാണുക. കാണുക മാത്രം. കാർ പാർക്ക് ചെയ്ത് ഓടി വന്ന റഷീദും അത് തന്നെ പറഞ്ഞു, ഒന്നും വാങ്ങല്ലേ സർ. വല്യ വിലയാകും. കണ്ടാൽ മാത്രം മതി. ഒരൊറ്റ ദിവസം കൊണ്ട് റഷീദ് ഞങ്ങളുടെ ക്രയവിക്രയസ്വഭാവം കൃത്യമായി പഠിച്ചിരിക്കുന്നു.

അകത്ത് ആഫ്രിക്കൻ ചിത്ര-ശില്പങ്ങളുടെ കൊടുങ്കാട് തന്നെയായിരുന്നു. ചുമരുകളിലും ഷെൽഫുകളിലും വെറും നിലത്തും അവിടെ കൊട്ടകളിലും ശിൽപങ്ങൾ തിക്കിത്തിരക്കിയിരിക്കുന്നു. ചുമര് മറയ്ക്കുന്ന ടിൻഗാടിൻഗാ ചിത്രങ്ങളുടെ വർണ്ണ സമ്പന്നതയ്ക്കിടയിൽ ഒരു കൊച്ചു കുറിപ്പുണ്ട്. അതിങ്ങനെയാണ് , ടാൻസാനിയൻ ചിത്രകാരനായ എഡ്‌വേർഡ്  സെയ്ദ് ടിൻഗാടിൻഗാ ആയിരത്തിത്തൊള്ളായിരത്തി അറുപത്തെട്ടിൽ ദാരെസ്സലാമിൽ തുടങ്ങി വെച്ച ചിത്രമെഴുത്തുപദ്ധതിയാണിത്. നാലു വർഷത്തിനു ശേഷം ടിൻഗാടിൻഗാ നിര്യാതനാകുമ്പോഴേക്കും ടിൻഗാടിൻഗാ ചിത്രങ്ങൾ കിഴക്കനാഫ്രിക്ക കീഴടക്കിയിരുന്നു.ദരിദ്രമായ ചുറ്റുപാടുകളിൽ കാർഡ്ബോർഡ് കഷണങ്ങളിൽ സൈക്കിൾ പെയ്ൻറ്  തേച്ചു തുടങ്ങിയ ടിൻഗാടിൻഗാകൾ ഇന്ന് ഒന്നാന്തരം കാൻവാസുകളിൽ മുന്തിയ നിറങ്ങളിൽ നിറഞ്ഞ് സമ്പന്നരായ ടൂറിസ്റ്റുകളോടൊപ്പം യൂറോപ്പിലേക്കും അമേരിക്കൻ നാടുകളിലേക്കും കയറിപ്പോകുന്നു.

(കുറിപ്പിൽ ഇല്ലാത്ത ടിൻഗാടിൻഗാ  പുരാണം ഇങ്ങനെയാണ്.കൃസ്ത്യാനിയായ അമ്മയുടേയും ഇസ്ലാമായ പിതാവിന്റെയും മകനാണ്  ടിൻഗാടിൻഗാ. അത് കൊണ്ടാണ്        എഡ്വേർഡ് സെയ്ദ് എന്ന അസാധാരണ സങ്കലനം പേരിലുള്ളത്. നുഴഞ്ഞുകയറ്റക്കാരനെന്ന് തെറ്റിദ്ധരിച്ച ഒരു പോലീസുകാരന്റെ വെടിയേറ്റാണ്  ടിൻഗാടിൻഗാ മരിക്കുന്നത് ) 






ഒരടി മുതൽ ഒരാളോളം പോന്ന ജിറാഫുകൾ ,ആനകൾ,ഉജാമാ ശില്പങ്ങൾ.ധൈര്യത്തെ കടിച്ചുകീറിപ്പോകുന്ന സിംഹ രാജന്മാർ, പുളളിപ്പുലികൾ .ഗോത്രമനുഷ്യ രൂപങ്ങൾ -മാക്കോണ്ടെകൾ.പല തരം മാസ്ക്കുകൾ. അടുത്തത് വസ്ത്രങ്ങൾ, കടും നിറങ്ങളിൽ .നമുക്ക് പരിചയമില്ലാത്ത പാറ്റേണുകൾ. മറ്റൊരു ഭാഗത്ത് ടാൻസാനിയയുടെ മാത്രമായ ടാൻസണൈറ്റ് രത്നക്കല്ലു പതിച്ച ആഭരണങ്ങൾ.കലയുടെ ധാരാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും നമ്മൾ പരിഭ്രാന്തരായിപ്പോകും. എന്തെങ്കിലും വാങ്ങിക്കാതെ അവിടെ നിന്നിറങ്ങുന്നവരില്ല.ഞങ്ങളുടെ കൊടും പിശുക്കും കരിന്താളിക്കാതലോളം കടുത്ത മനസ്സും ധനനഷ്ടം വരുത്താതെ രക്ഷപ്പെടുത്തി. കാശ് ചെലവില്ലാതെ ആഫ്രിക്കൻ ശില്പകലയുടെ വലിയൊരു എക്സിബിഷൻ കണ്ടിറങ്ങുകയായിരുന്നു ഞങ്ങൾ. എങ്കിലും ചെറിയൊരു പരുക്കേൽക്കാതെയുമിരുന്നില്ല. ഷോറൂമിലെ ഒരു ജിറാഫുമായി അമ്മ പ്രേമത്തിലായി, കൂടെ കൂട്ടണമെന്ന് വാശിയായി. അരയാൾ പൊക്കമുള്ള ജിറാഫ് . അരോഗദൃഢഗാത്രൻ.മുൻകാലുകളിൽ നിവർന്ന് നിന്ന് ഇടതു വശത്തേക്ക് തല വെട്ടിച്ച് നോക്കി ആ സുന്ദരൻ അമ്മയെ മോഹിപ്പിച്ചു കളഞ്ഞു. അവന്റെ വലുപ്പവും വിലയും ബോധ്യപ്പെടുത്തി ഒരു വിധമാണ് അമ്മയെ അവനിൽ നിന്നും വേർപ്പെടുത്തിയത്. ടാൻസാനിയയിൽ നിന്ന് തിരിച്ചുപറക്കും മുമ്പ് കൊക്കിലൊതുങ്ങന്നതും ബാഗിൽ കൊള്ളുന്നതുമായ ഒരു ജിറാഫിനെ വാഗ്ദാനം ചെയ്യുകയും വേണ്ടിവന്നു.എന്നിട്ടും ആ മുഖമങ്ങ് മുഴുവൻ തെളിഞ്ഞില്ല. അതിന് റഷീദ് വേണ്ടി വന്നു.അമ്മയെ തിരിച്ചു വണ്ടിയിലേക്ക് കയറാൻ സഹായിക്കുമ്പോൾ റഷീദ് ഈണത്തിൽ പറഞ്ഞു ,ഇവിടം നിറയെ കാടല്ലേ ,കാട്ടിൽ നിറയെ ജിറാഫല്ലേ .വഴിയിൽ നിറയെ കടയല്ലേ ? കടയിലും നിറയെ ജിറാഫല്ലേ. സൂപ്പർ മാമാ. ഹക്കുണ മത്താത്ത .

വീണ്ടും ബജാജികളും ലോളിയോണ്ടയിലേക്കുള്ള മുണ്ടൻ ബസ്സുകളും മേയുന്ന റോഡിലൂടെ സെരങ്കട്ടിയിലേക്കുള്ള യാത്ര.കുന്നുകൾ കേറിയും ഇറങ്ങിയും ഇടവിട്ടിടവിട്ട് നാടിന്റേയും കാടിന്റേയും ചന്തത്തിൽ പുളഞ്ഞ് , വളഞ്ഞ് പോകുന്ന വഴി.ഇടത് വശം മന്യാര തടാകവും കാടും. ചിലപ്പോൾ മരങ്ങൾക്കിടയിലെ ഒഴിവ് മന്യാരത്തടാകത്തിലേക്കുളള കിളിവാതിലാവും. ആകാശം നിറയെ വെള്ളിക്കൊലുസ്സിട്ട വെള്ളമേഘങ്ങൾ സഫാരിക്കിറങ്ങിയിട്ടുണ്ട്. താഴത്തെ പുൽമേടുകളിലേക്ക്  തങ്ങളുടെ  നിഴലിനെ പറഞ്ഞു വിട്ട് കൊടുംവെയിലിനെ സ്വസ്ഥനാക്കുന്നുണ്ടവർ. നിഴൽ വീഴുന്നിടത്തെ പുല്ലിനും പച്ചപ്പിനും വല്ലാത്തൊരു നിറപ്പകർച്ചയാണ്, കാൽപ്പനികച്ചന്തമാണ്.





ഒരൈസ്ക്രീം കഴിക്കണമെന്ന്  തോന്നിയതും ഗോരംഗോരോ സംരക്ഷിത മേഖലയിലേക്കുള്ള കവാടത്തിലെത്തിയതും ഒരുമിച്ച് . കുറച്ച് സോവനീർ കടകളും ചെറിയൊരു കാപ്പിക്കടയും ടോയ്ലറ്റ് സൗകര്യങ്ങളും ചെക്ക് പോസ്റ്റും ആണ്
ഇവിടെയുള്ളത്. മൂത്രമൊഴിക്കണമെങ്കിൽ ഇവിടെ ഒഴിക്കണം.അത്തരം പരിപാടികൾ കാട്ടിൽ അപകടകരമാണ്. ഞങ്ങൾ കാര്യങ്ങളൊക്കെ സാധിച്ച് അഞ്ച് പേർക്കുള്ള ഐസ് ക്രീമുകളുമായി വന്നപ്പോഴേക്കും റഷീദ് 'പേപ്പർ വർക്കുകൾ ' കഴിഞ്ഞെത്തി. പ്രാദേശികമായുണ്ടാക്കിയ പുതുരുചിയിൽ രസിച്ചും തണുത്തും ഏതാനും സമയം. പിന്നെ ഗൊരംഗോരോ വഴി സെരങ്കെട്ടിയിലേക്ക് ,രണ്ടാം വനത്തിലേക്ക്. സഫാരി രണ്ടാം ദിനത്തിലേക്ക്. 



തരംഗീറി,മന്യാര, ഗോരംഗോരോ, സെരങ്കെട്ടി എന്നിങ്ങനെ തെക്ക് നിന്ന് വടക്കോട്ട് കോർത്തിട്ടിരിക്കയാണ് ടാൻസാനിയയുടെ വടക്കൻ വനങ്ങൾ. പിന്നെയും വടക്കോട്ട് പോയാൽ കെനിയയിലെത്തും. അവിടെ സെരെങ്കട്ടി മസായിമാരയാകും. 

സഫാരിയുടെ അവസാന ദിവസങ്ങളിലാണ് ഗോരംഗോരോ ക്രേറ്ററിലേക്കിറങ്ങുന്നത്. എന്നാൽ ഈ പോക്കിൽത്തന്നെ ആ ഗർത്തത്തിന്റെ ഒരു ദൂരക്കാഴ്ചയെങ്കിലും വേണമെന്ന് റഷീദിനെ നിർബന്ധിച്ചിരുന്നു. (റഷീദിന് അതും ഹക്കുണ മത്താത്ത) .അത്രയ്ക്ക് തീവ്രമായിരുന്നു  പൊറ്റക്കാടിന്റെയും സക്കറിയായുടേയും വർണ്ണനകൾ നിർമ്മിച്ച ഗോരംഗോരോ  പ്രണയം . അടുത്ത കാലത്ത് നെറ്റിൽ വായിച്ച ബ്ലോഗുകളും കണ്ട യുടൂബ്  വിഡിയോകളും ഇഷ്ടം ഇരട്ടിയാക്കിയിട്ടുണ്ട്.

റഷീദിന്റെ ഹക്കുണമത്താത്ത ചതിച്ചില്ല. ക്രേറ്ററിലേക്കുള്ള വ്യൂ ബാൽക്കണിക്കടുത്ത് സഫാരി വണ്ടി നിന്നു. ഞങ്ങൾക്ക് മുമ്പേയെത്തിയ ഗോരംഗോരോ പ്രണയികൾ ഇരുപതിരുപത്തഞ്ചു പേരുടെ തിക്കിത്തിരക്കുണ്ടാക്കുന്നുണ്ട്. ഞങ്ങൾ ചെന്നപ്പോൾ ആ ബാച്ച് ഒഴിഞ്ഞു പോയി. ക്രേറ്ററിലെ കാഴ്ചയ്ക്കായി റഷീദ് അമ്മയ്ക്ക്  ടെലസ്‌ക്കോപ്പുമായെത്തി. യൗവ്വനത്തിളപ്പു കഴിഞ്ഞ അഗ്നിപർവ്വതമാണ് ഗോരോംഗോരോ.അകം തിളച്ചുള്ളുള്ളിലേക്കമർന്നുണ്ടായതാണ്  ഈ ഗർത്തം. അതും രണ്ടര മില്യൺ വർഷങ്ങൾക്കു മുമ്പ് .അറുന്നൂറ് മീറ്റർ താഴ്ച.ഇരുന്നൂറ്റി അറുപത് സ്ക്വയർ കിലോമീറ്റർ  വിസ്തീർണ്ണം. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവത ഗർത്തം (caldera). ഗർത്തത്തിൽ മുപ്പതിനായിരത്തോളം മൃഗങ്ങൾ. കിഴക്കനാഫ്രിക്കയുടെ സസ്യജാലങ്ങളുടെയെല്ലാം പ്രാതിനിധ്യം. ഉപ്പുള്ളതും അല്ലാത്തതുമായ ജലാശയങ്ങൾ. ചതുപ്പുകൾ.മലകൾ. കുന്നുകൾ .പുൽമൈതാനങ്ങൾ.പ്രകൃതി തന്റെ പ്രിയജീവജാലങ്ങളെ വലിയ കൈക്കുമ്പിളിലിട്ടു പോറ്റുകയാണ്. ഇന്ദ്രിയങ്ങളെ മദിപ്പിക്കുന്ന ആ കാല്പനികച്ചന്തത്തിലേക്കാണ് ദൂരദർശിനിക്കണ്ണുകളിലൂടെ അമ്മ ഒളിഞ്ഞുനോക്കുന്നത്. ക്രേറ്റർ നിറഞ്ഞു തുളുമ്പിയെത്തുന്ന കാറ്റിന് ഉച്ചപ്പന്ത്രണ്ടിനും നല്ല തണ്ണുപ്പ് ,നല്ല ആവേശം. താഴെ ആനകളുടേയും സീബ്രകളുടേയും വിൽഡ്  ബീസ്റ്റുകളുടേയും കൂട്ടങ്ങൾ. നിഴലിന്റേയും  വെളിച്ചത്തിന്റേയും കുസൃതികളിൽ തുടുക്കുകയും മങ്ങുകയും ചെയ്യുന്ന പുൽമൈതാനത്തിന്റെ ഹരിതച്ഛവി. അതിരുകളിൽ കറുത്ത മലനിരകൾ.അതിനപ്പുറം മഞ്ഞൂതി വിടുന്ന നിറം മങ്ങിയ മലകൾ .അതിനും പിന്നിൽ വെൺമേഘപാളികളെ നിരത്തി നിർത്തി മലകളെ പ്രകോപിപ്പിക്കുന്ന ആകാശം.







മൂന്ന് സഫാരി വണ്ടികൾ എത്തിയിരിക്കുന്നു. നിറയെ ആൾക്കാരുണ്ട്. ഞങ്ങൾ ഗോരംഗോരോയെ അവരെ ഏൽപ്പിച്ച്  സെരെങ്കട്ടിയിലേക്കുള്ള യാത്ര തുടർന്നു. താഴെനിന്ന് കയറി വന്നുകൊണ്ടിരുന്ന ഒരു ചെറിയ ആട്ടിൻപറ്റം അതിന്റെ കുട്ടിത്തലവനേയും കൊണ്ട് കടന്നുപോകുന്നതു വരെ റഷീദ് പിന്നെയും വണ്ടി നിർത്തിയിട്ടു. അരുഷയിൽ നിന്ന് തരംഗീറിലേക്കുള്ള യാത്രയ്ക്കിടയിൽ വലിയ കന്നുകാലിക്കൂട്ടങ്ങളെ ഞങ്ങൾ കണ്ടിരുന്നു. അവയെ ഫോട്ടോയിൽ ഒതുക്കാൻ ഞാനും അമ്മുവും മത്സരിച്ചു. പക്ഷേ തരംഗീറിലെ ആനക്കൂട്ടങ്ങളും സീബ്രാപ്പാടങ്ങളും കാലിക്കൂട്ടങ്ങളിലെ രസം കളഞ്ഞിരിക്കുന്നു. അപ്പോളാണ് റഷീദ് അവയ്ക്ക് വേണ്ടി നേരം കളയുന്നത്. ആട്ടിൽ പറ്റം തുള്ളിച്ചാടി കടന്നു പോയി. അവയുണ്ടാക്കിയ ഗ്രോം ഗ്രോം വല്ലാതെ മുഴങ്ങി.റഷീദ് ചിരിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു.ഈ കണ്ഠമണിശബ്ദത്തിൽ നിന്നാണ് മസായികൾ ഈ സ്ഥലത്തിന് ന് ഗ്രോം ഗ്രോം എന്ന് പേരിട്ടത്. അതാണ്       ഗോരംഗോരോ ആയത്.അപ്പോൾ അതാണ് കാര്യം. ഞങ്ങൾ റഷീദിന് അസാൻഡസാന പാടി. റഷീദ് ഹക്കുണ മത്താത്തയും. വണ്ടി സെരങ്കട്ടി കാത്തു വെച്ച അത്ഭുതങ്ങളിലേക്ക് നീങ്ങി.

സെരങ്കട്ടിയും ന്ഗോരംഗോരോയും ഇന്ന് സംരക്ഷിത വനമേഖലയാണ്. മൃഗസംരക്ഷണത്തിന്റെ അളവുകൾ കൂടുമ്പോൾ മസായികളും കന്നുകാലികളും അരക്ഷിതമേച്ചിൽപ്പുറങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ടു. സംരക്ഷിക്കപ്പെട്ടത് കാടോ കാട്ടുമൃഗങ്ങളോ ആയിരുന്നില്ല. ലോകോത്തരധനാഢ്യരുടെ, അരബ് രാജകുടുംബങ്ങളുടെ നായാട്ടു സങ്കേതങ്ങളായിരുന്നു സംരക്ഷിക്കപ്പെട്ടത്.  അവയിൽ ഏറ്റവും മുന്തിയതാണ് ദുബായ് രാജകുടുംബത്തിന്റെ ഓർടെല്ലോ ബിസിനസ്  കോർപ്പറേഷൻ.      പിന്നെ കൂടുതൽ ടൂറിസ്റ്റുകൾ .കൂടുതൽ വരുമാനം. കൂടുതൽ റിസോർട്ടുകൾ, വൈൽഡ് ലൈഫ് ലോഡ്ജുകൾ. കാട്ടിൽ വിത്തു പൊട്ടി മുളച്ച മസായികളും വളർത്തുമൃഗങ്ങളും അവരുടെ പുൽപ്പരപ്പുകളിൽ നിന്നും നീരുറവകളിൽ നിന്നും തെളിച്ചകറ്റപ്പെട്ടു. സെരെങ്കട്ടിക്കും ഗോരംഗോരോയ്ക്കും ഇടയിൽ നാൽപ്പതിനായിരത്തോളം മസായികളാണ് ഇന്ന്  താമസിക്കുന്നത്. സെരങ്കട്ടിയിൽ കാലിമേച്ചിൽ തടഞ്ഞിട്ടുണ്ടെങ്കിലും ഗോരംഗോരോയിൽ  പകൽനേരത്ത് അത് അനുവദിച്ചിട്ടുണ്ട്. ആറു മണിക്ക് മുമ്പ് കാലികളും മസായികളും ക്രേറ്റർ കേറിപ്പോകണം. 


മസായികളുടെ നാൽക്കാലികൾ പുൽമൈതാനങ്ങളെ തരിശാക്കുമെന്നും മസായിയും മൃഗങ്ങളും തമ്മിലെ            ശണ്ഠകൾ രണ്ടു ഭാഗത്തും നാശമുണ്ടാക്കുന്നുവെന്നും പറഞ്ഞാണ് മസായികളെ കാട്ടിൽ നിന്ന് തള്ളിമാറ്റിക്കൊണ്ടിരുന്നത്. എന്നാൽ പുതിയ പാരിസ്ഥിതിക പഠനങ്ങളും സിദ്ധാന്തങ്ങളും ഈ ലളിതയുക്തികളെ നിരാകരിക്കുന്നു. പലയിടങ്ങളിൽ മാറിമാറിയലഞ്ഞ് കിട്ടുന്നത് തിന്ന് പറ്റാവുന്നത്ര പാലും മാംസവും തയ്യാറാക്കാൻ കാലങ്ങളായി മസായിയുടെ കന്നുകളെ പ്രകൃതി പരിശീലിപ്പിച്ചിരുന്നു. വരാനിരിക്കുന്ന വരൾച്ചാശതകങ്ങളിലേക്ക് ഏറ്റവും പ്രാപ്തമായിരുന്നു ഈ മസായി ജീവിതം. അതാണ് ഇന്നത്തെ നുണയറിവുകളുടെ തമ്പുരാക്കന്മാൻ തച്ചുതകർക്കുന്നത്. 

ഗോരോംഗോരോയിൽ നിന്ന് സെരെങ്കട്ടിയിലേക്കുള്ള യാത്ര ഇളംകുന്നുകളുടെ അരക്കെട്ടു ചുറ്റിപ്പിടിക്കുന്ന വഴികളിലൂടെയായിരുന്നു.  പുതുമഴയിൽ തിരണ്ട മണ്ണിൽ നിന്നും പൊട്ടി മുളച്ച കന്നിപ്പുൽനാമ്പുകളുടെ പച്ചവിരിപ്പാണ്  വഴിക്കിരുവശവും.  പുൽപ്പരപ്പിൽ ഹാലിളകി നടക്കുന്ന ഒട്ടകപക്ഷിക്കൂട്ടത്തിലേക്കും തുള്ളിക്കളിക്കുന്ന കന്നുകുട്ടികളിലേക്കും അവയെ മേയ്ക്കുന്ന മസായിക്കുട്ടികളിലേക്കും ഭൂമി അതിന്റെ ഉന്മാദം പകർന്നിട്ടുണ്ട്. 






തരംഗീറിയിൽ വിരലിലെണ്ണാവുന്ന ജിറാഫുകളേയേ കണ്ടിരുന്നുള്ളു. ആ കുറവ് സെരങ്കെട്ടി നികത്തുമെന്നുറപ്പായി. ഇപ്പോൾ തന്നെ അവരെ കൂട്ടം കൂട്ടമായി കാണുന്നുണ്ട്. ഒരെണ്ണത്തിനെ വാങ്ങിച്ചാലോ എന്ന് റഷീദ്.വില കുറവാണെങ്കിൽ രണ്ടെണ്ണം പോരട്ടേ എന്ന് അമ്മ .പച്ചപ്പ് വാരിക്കൂട്ടി കയറിപ്പോകുന്ന കുന്നുകൾ ഭൂതലമവസാനിക്കുന്ന റകാരമായി നീലാകാശത്തെത്തൊടുന്നു.അവിടെ ഭൂമിയുടെ അപ്പുറത്തേക്ക് വീണുപോകാതെ ശ്രദ്ധിച്ചു നടന്നു നീങ്ങുന്ന ഒരു പറ്റം ജിറാഫുകൾ .അവരുടെ ഉയർന്ന തലക്കൊടികൾ ഉച്ചവെയിലിനോട് കലഹിച്ചു കൊണ്ടിരുന്നു. ഞങ്ങൾ തീരെ പ്രതീക്ഷിക്കാത്ത ഒട്ടകങ്ങളും, കാട്ടുതേൻ അനാകർഷമായ കുപ്പികളിലാക്കി വിൽക്കുന്ന മസായി ബാലന്മാരും അവർക്കൊപ്പം വാലാട്ടി നിലക്കുന്ന ശ്വാന ശൂരന്മാരും സങ്കടപ്പെട്ടും തല കുനിച്ചും നീങ്ങുന്ന കഴുതകളുമാണ് പിന്നെയിവിടെയുള്ള കാഴ്ചകൾ.





സെരങ്കട്ടിയിലേക്ക് കടന്നാൽ 'ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും ' നടക്കുന്ന മസായിക്കുട്ടന്മാരെ കാണാൻ കിട്ടില്ലത്രേ. ആ ഭാഗത്ത് കാലിമേയ്ക്കൽ നിരോധനം ശക്തമാണ്. അത് കൊണ്ട് മന്യാരയിൽ നിന്ന് കരുതിയിരുന്ന ഭക്ഷണസാധനങ്ങൾ ഗോരംഗോരോയിലെ കുട്ടികൾക്ക് കൊടുത്തു. അസാൻഡ സാനയുടേയും പിന്നെന്തൊക്കെയോ മസായി ശബ്ദങ്ങളുടെയും കോറസായിരുന്നു പിന്നെ.



വഴിക്ക് വശങ്ങളിൽ നിന്ന് ദുരെയായി മസായിഗ്രാമങ്ങൾ കാണാം. സഫാരി വാഹനങ്ങളുടെ കുളമ്പടികൾ പൊടിപറത്തുന്ന പ്രധാനപാതയിൽ നിന്നും കാതങ്ങൾ അകലെയാണ് ഗ്രാമങ്ങൾ. അതിലും ദൂരെയാണ് മുഖ്യധാരയിൽ നിന്ന് ഇന്നും മസായികൾ.മുൾച്ചെടികളും മരക്കൊമ്പുകളും നാട്ടി വട്ടത്തിൽ വളച്ചു വെച്ചിട്ടുള്ള സ്ഥലമാണ് ഓരോ ഗ്രാമവും. അതിൽ, ചാണകം തേച്ച വള്ളിക്കൊട്ടകൾ കമിഴ്ത്തിയിട്ട പോലെ ബോമകൾ (മസായിക്കൂരകൾ.) പത്തോ പന്ത്രണ്ടോ കാണും. ബോമകളുടെ വൃത്തനിരകൾക്കും ഉള്ളിലായി മരക്കമ്പുകൾ നാട്ടി സുരക്ഷയൊരുക്കിയ  മറ്റൊരു വട്ടം- കന്നും കഴുതയും ആടും അടങ്ങുന്ന വളർത്തുമൃഗങ്ങളുടെ സ്ഥലം. ചില ഗ്രാമങ്ങളിൽ വലിയ 'മുൾച്ചെടി വട്ടത്തിന് ' പുറമേ ഒരു കൂര കൂടിയുണ്ടാകും. മന്യാട്ട എന്നറിയപ്പെടുന്ന ഇവിടെയാണ് ലിംഗാഗ്രം ഉപേക്ഷിച്ച് കുട്ടിത്തം കൊഴിച്ച് മസായി ബാലന്മാർ പൗരുഷം പുണരുന്നതും കുട്ടിപ്പോരാളികളാവുന്നതും.
















ദൂരക്കാഴ്ചയിൽ ,ഒരു ഭരതൻ ചലച്ചിത്രത്തിലെ ഫ്രെയിം പോലെ മനോഹരമാണ് ഗ്രാമങ്ങൾ. നിറഞ്ഞ പച്ചനിറത്തിനിടയിൽ ചാരനിറത്തിൽ കുനിഞ്ഞു നില്ക്കുന്ന ബോമകൾ .തവിട്ട് ,വെളുപ്പ് ,ചാരക്കറുപ്പു നിറങ്ങളിൽ കന്നുകളും വെളുത്ത് രോമം നിറഞ്ഞ് ആടുകളും ഗ്രാമത്തിൽ നിന്നിറങ്ങി വരിയായി നടന്ന് പച്ചപ്പിനെ മുറിയ്ക്കുന്നു.മുന കൂർത്ത വടികളുമായി കറുപ്പഴകിൽ മസായിക്കുട്ടികളും സങ്കടങ്ങൾ നിറഞ്ഞ തല ഭൂമിയോളം താഴ്ത്തി നടക്കുന്ന മങ്ങിയ ക്രീം നിറമുള്ള കഴുതകളും അവർക്കൊപ്പം. നിറാന്തരങ്ങൾക്ക് തീവ്രത കൂട്ടി ചുവച്ച് നീല നിറങ്ങൾ കള്ളികളാക്കി വാരിപ്പുതച്ച് മസായിപ്പെണ്ണും ആണും .

മസായിഗ്രാമത്തിലേക്ക് പോയവരുടെ ബ്ലോഗുകളിൽ പറയുന്നത്  സെരെങ്കട്ടി വഴിയോട് ചേർന്നുള്ള ഗ്രാമങ്ങളിലേക്ക് പോകരുതെന്നാണ്. അവ ടൂറിസ്റ്റിക്ക് ആണത്രെ.ദരിദ്രന്റെ പരിതാപകരമായ ജീവിതാവസ്ഥകൾ പച്ചയ്ക്ക് കാണണമെന്ന് വാശി പിടിക്കുന്ന 'ടൂറിസ്റ്റിക്ക് മനസ്സിന് ' നല്ല നമസ്കാരം പറഞ്ഞ് കൊണ്ട് ഞങ്ങൾ സഫാരി വണ്ടിയിൽ നിന്നിറങ്ങി. ഗ്രാമത്തിൽ നിന്ന് കുന്തം പോലെ മെലിഞ്ഞു കൂർത്ത യുവാക്കൾ നീളൻ വടികൾ കുത്തനെച്ചലിപ്പിച്ച് ഓഹോയ് ആർപ്പുകളുമായി ഇറങ്ങി വന്നു. പരമ്പരാഗത ആഭരണങ്ങളണിഞ്ഞ യുവതികൾ പതിഞ്ഞ ശബ്ദവും ഒതുങ്ങിയ ആട്ടവുമായി ഒപ്പമുണ്ട്. രണ്ടു കൂട്ടരുടേയും മൊട്ടത്തലകളിൽ സൂര്യനിരുന്നു മിനുങ്ങുന്നു. ഗ്രാമത്തിൽ നിന്നിറങ്ങിയ ഏതാനും ടൂറിസ്റ്റുകൾ അവരുടെ വാഹനത്തിലേക്ക് നീങ്ങുന്നു. അവരെ ഓടിക്കുകയാണോ ഞങ്ങളെ സ്വീകരിക്കുകയാണോ  ഈ ഓഹോയ്  കൂവലും വടിയിളക്കിയാട്ടവും?




കരുത്തുറഞ്ഞ ശരീരവും അല്പം കടുത്ത മുഖവുമായി 'മസായി നിലവാരത്തിൽ ' കുള്ളനായ ഒരു യുവാവ് ഞങ്ങളെ സ്വീകരിച്ചു. ( ലോകത്തിൽ ഏറ്റവും പൊക്കമുള്ള ഗോത്ര വിഭാഗമാണ് മസായികൾ.ആറടിക്കും മുകളിലാണ് ശരാശരി ഉയരം)I am Noel.Welcome to our village. ഞാൻ നിങ്ങളെ ഈ ഗ്രാമം ചുറ്റിക്കാണാൻ സഹായിക്കാം. ഉഗ്രൻ ഇംഗ്ലീഷ് .ബ്രിട്ടീഷുകാരനെ തോൽപ്പിക്കുന്ന ഉച്ചാരണം. ഞാൻ തലയൊന്നു കുടഞ്ഞു.ഇരുണ്ട ആഫ്രിക്കയിലെ പുരാതനവും അപരിഷ്കൃതവും ഊരുതെണ്ടികളുമായ ഗോത്രത്തിന്റെ ഗ്രാമത്തിൽ തന്നെയാണോ ഞങ്ങൾ?
മസായിസുഹൃത്ത് ഇടത് കൈയിലെ വടി നിലത്ത് കുത്തി, ശരീരം ചുറ്റിയിരിക്കുന്ന നീല ഷുക്കയ്ക്കടിയിൽ നിന്ന് വലത് കൈ നീട്ടി.ആഫ്രിക്കൻ വനത്തിൽ, ഒരു ഗോത്ര ഗ്രാമത്തിൽ തിരെ പ്രതീക്ഷിക്കാത്ത  ഒരു നാഗരിക ഹസ്തദാനം ഞങ്ങൾ നിർവഹിച്ചു. 
നന്ദി നോയ്ൽ.ഞങ്ങൾക്കൊരപേക്ഷയുണ്ട്. നിങ്ങളുടെ ഭാഷയിൽ ഞങ്ങളെയൊന്ന്  സ്വീകരിക്കാമോ?
മസായി എന്ന വാക്കിനർത്ഥം 'മാ' (മസായ് ) ഭാഷ സംസാരിക്കുന്നവൻ എന്നാണ്. നോയൽ നീണ്ടൊരു മാ വാചകത്തിൽ ഞങ്ങളെ പുന:സ്വാഗതം ചെയ്തു. ഒന്നും മനസ്സിലായില്ലെങ്കിലും നാഗരികതയുടെ ചവർപ്പില്ലാത്ത  നിഷ്ക്കളങ്കമായ കെട്ടിപ്പിടുത്തമായി ഞങ്ങളതനുഭവിച്ചു.

ആഫ്രിക്ക അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ ഇരുണ്ട മുൻധാരണകളെ തിരുത്തിക്കൊണ്ടിരിക്കുന്നു.